Saturday, May 26, 2012

മുഖരം

മഴ നനഞ്ഞെത്തിയ സന്ധ്യയിത്
പൊന്നു പൂത്ത കണിക്കൊന്നകള്‍ സാക്ഷി


നിമിഷങ്ങളുടെ പദവിന്യാസ
ത്തിലൂടെയിന്നു പൗര്‍ണമി
നാണം പൂണ്ടെത്തുന്നു
അമാവാസിക്കും പൗര്‍ണമിക്കും
ഇടയില്‍ കുരുങ്ങി പോയ മനസ്സ്


ചുടുചോരയില്‍ കുതിര്‍ന്ന
മണ്ണില്‍ നിന്നും നിന്റെ
ശിരസ്സുയര്‍ത്തി വെയ്ക്കാന്‍
എന്‍റെ ആവനാഴിയിലെ
അവസാനത്തെ ഒരമ്പ്


ചുമരുകളുമായുള്ള സംവാദ
ങ്ങളാണിനി കളിക്കൂട്ടുകാര്‍
വിളര്‍ത്ത കാവല്‍ക്കാര്‍


ഓര്‍മ്മകളില്‍ വിരുന്നുണ്ണുന്ന
വെള്ളിമേഘങ്ങളുടെ നിഴല്‍
വീണു തണല്‍ വിരിച്ച
എന്‍റെ ഗ്രാമവീഥികളും
അമ്മയുടെ നേര്‍ത്ത വിരല്‍
തുമ്പിലൂറുന്ന വാത്സല്യ സ്മൃതികളില്‍
ചാലിച്ചെടുത്ത മോഹങ്ങളൊക്കെയും
നഖമുനകളാല്‍ ഞാനീ
നരച്ചമുഖങ്ങളില്‍ കോറിയിടുന്നു

1 comment:

കീയക്കുട്ടി said...

അമാവാസിക്കും പൗര്‍ണമിക്കും
ഇടയില്‍ കുരുങ്ങി പോയ paavam മനസ്സ്...