Saturday, July 23, 2011

ഹൃദയമിടിപ്പുകള്‍ നിലയ്ക്കുന്നയിടം

നിന്‍റെ ഓരോ വാക്കുകളിലും
സ്നേഹ സമുദ്രങ്ങളുണ്ട്.
കവിതകളുടെ കൊടുങ്കാറ്റുണ്ട്.
നനുത്ത മയില്‍‌പീലി സ്പര്‍ശമുണ്ട്.
പ്രണയത്തിന്‍റെ പേമാരിയുണ്ട്
നെഞ്ചോട്‌ ചേര്‍ത്തു
പുണരുന്ന കാരുണ്യമുണ്ട്‌
എന്നിട്ടും നിന്നെ ഞാന്‍
അറിയാതെ പോകുന്നതെന്താണ്?

വിരലുകളില്‍ വിരല്‍
കൊരുത്തെടുത്ത പോലെ
വേറിടാന്‍ മടിക്കുന്ന
നിഴലുകള്‍ ഇവിടെ
ബാക്കിയാവുന്നെങ്കിലും
ഹൃദയമിടിപ്പുകള്‍
നിലച്ചു പോകുന്ന
ഈ ഇടവഴിയോരത്തു വെച്ച്
നാം പിരിഞ്ഞു പോകുമ്പോള്‍
ഒരിക്കലും നീ തിരിഞ്ഞു നോക്കരുത്.
എന്‍റെ നിറഞ്ഞ കണ്ണുകള്‍
മറ്റാരും കാണുന്നത് എനിക്കിഷ്ടമില്ല
നിന്നെ പിരിയുകയെന്നാല്‍
അതെന്‍റെ മരണമാണ്.

Tuesday, July 12, 2011

പ്രണയവസന്തം

പൂര്‍വിക സ്വത്തായെനിക്ക്
കൈവന്നതൊരു ചീന്ത്
നീലാകാശം മാത്രമാണെന്ന്
പാതയോരത്തെ തണലില്‍ വെച്ചാണ്
ഞാന്‍ നിന്നോട് പറഞ്ഞത്.


നന്നേ താഴ്ന്ന മരച്ചിലകളില്‍
വിരലുകളോടിച്ചു നീ പറഞ്ഞു
നമുക്കതില്‍ നട്ടു നനച്ചു
പൂക്കള്‍ വിരിയിക്കാമെന്ന്.


അന്ന് രാവില്‍ നാം ഒരിറ്റു
വെണ്ണിലാച്ചാറു നെറ്റിയില്‍ ചാര്‍ത്തി
കൈകൊര്‍ത്താദ്യമായി
നീലാംബരത്തില്‍ പാദമൂന്നിയതും
താരകങ്ങളുടെ കഥകള്‍ കേട്ടുറങ്ങിയതും
മുകിലുകള്‍ പിണങ്ങി പോയ
പ്രഭാതത്തില്‍ മിഴിതുറന്ന
പൂക്കള്‍ ഞെട്ടറ്റു വീണതും
ഈറനായി പോയൊരെന്‍
മിഴികളില്‍ അധരങ്ങളമര്‍ത്തി
ഓരോ ചുംബനത്തിലൂടെയും
നിന്റെ സ്നേഹം മഴമേഘം പോലെ
എന്നിലെക്കൊഴുകിയെത്തുമെന്നും
അതിന്‍റെ ചില്ല കളിലൊരായിരം
പൂക്കള്‍ വിരിയിക്കാമെന്നും മന്ത്രിച്ചത്
പ്രിയനേ, ഇന്നുമെന്റെ ഹൃത്തിലുണ്ട്.