Tuesday, March 31, 2009

സൂര്യകാന്തികള്‍ പൂക്കുന്ന കാലം

പ്രണയത്തിന്റെ
സൂര്യകാന്തിപാടങ്ങളില്‍ നിന്നും
നമ്മുടെ കിനാവുകള്‍
ശലഭങ്ങളായി പറന്നുയരുമ്പോള്‍
താഴെ നിലാവ്
ഒരു കടല്‍ പോലെ
രാത്രി ഉറക്കത്തിലായിരിക്കും.
സ്പര്‍ശങ്ങള്‍ നൂപുര
ധ്വനികള്‍ ഉയര്‍ത്തുമ്പോള്‍
ഒരു മിന്നലില്‍ അല
ഹൃദയത്തിലെക്കായുന്നു.
അപ്പോള്‍ നിന്റെ വിരലുകളില്‍
നിറയെ പാട്ടുകള്‍ ആയിരിക്കും.
കണ്ണുകളില്‍ അന്തിമന്ദാരങ്ങള്‍
പൂത്തുലയും.
നെന്ചില്‍ ഹേമന്തത്തിന്റെ
ചില്ലകള്‍ കൂടൊരുക്കും.
ചുണ്ട്കളില്‍ ആനന്ദ
രാഗങ്ങള്‍ വിരുന്നൊരുക്കും.
ശിശിരത്തിന്റെ അരഞ്ഞാണം
അണിഞ്ഞ ഒരു നദിയായി
ഞാന്‍ ആ വേളയില്‍
നിന്റെ ഹൃദയത്തിന്റെ
തീരങ്ങള്‍ പിന്നിടും.


എന്നെ കുറിച്ചു ചെറിയ ചില കാര്യങ്ങള്‍

എന്റെ പേരു മേരി ലില്ലി. വയനാട് സ്വദേശിനി. കുറച്ചു കാലങ്ങളായി കൊച്ചിയില്‍ താമസം. ഒരു ചാനലില്‍ ജോലി ചെയ്യുന്നു. കവിതകളും അത്യാവശ്യം ചില ലേഖനങ്ങളും എഴുതാറുണ്ട്. ഒരു കവിത സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഏഴാമത്തെ ഋതു. കുറച്ചു കാലങ്ങളായി ചിതലരിച്ച ഒരു തൂലികയുമായി നിശബ്ദം ജീവിക്കുന്നു. അതിനൊരു മാറ്റത്തിനു വേണ്ടിയാണ് കൈവെള്ള.
അക്ഷരങ്ങള്‍ കോര്‍ത്ത ഈ കൈവെള്ളയിലൂടെഎന്റെ കവിതകള്‍ പുനര്‍ജനിക്കും എന്ന പ്രതീക്ഷ ആണോ എന്നെ ഇതിന് പ്രേരിപിച്ചത്‌ എന്ന് അറിയില്ല . എന്നാലും ഞാന്‍ പ്രതീക്ഷിക്കുക ആണ്. മനസിലെ ചിതല്‍ പുറ്റു ഭേദിച്ച് എനിക്ക് പുറത്തു കടക്കാന്‍ കഴിയുമെന്ന്.
ഇതില്‍ കൂടുതല്‍ എന്നെ പരിചയപെടുത്തേണ്ട കാര്യമില്ലല്ലോ.
നമുക്ക് വീണ്ടും കാണാം. അക്ഷരങ്ങളിലൂടെ, വരികളിലൂടെ, വരികള്‍ക്കിടയിലെ നിശബ്ദതയിലൂടെ...