Thursday, February 9, 2012

അവന്‍

എന്റെ ആത്മാവില്‍
അവന്റെ പേരും നാളും
കൊളുത്തി വച്ചത്‌
ആരാണെന്നെനിക്കറിയില്ല.


അവന്റെ മിഴികളില്‍
എന്റെ മോഹങ്ങള്‍
നിരത്തി വച്ചത്‌
എന്തിനാണെന്നുമറിയില്ല.


ഞാനാദ്യമായി
അവനെ കാണുമ്പോള്‍
നനഞ്ഞ പീലികള്‍
തിങ്ങിയ കണ്ണുകളില്‍
നിറയെ എന്റെ സ്വപ്‌നങ്ങളുടെ
തിരയുണ്ടായിരുന്നു.


അവന്റെ ചുണ്ടുകളില്‍
എന്റെ പേര്‌
അവന്റെ നെഞ്ചില്‍
എന്റെ മുഖം.


ദൈവത്തിനു മാത്രം
കാണാന്‍ കഴിയുന്ന
ശിരോലിഖിതത്തില്‍
അവന്റെ പേരിനൊപ്പം
എന്റെ പേരും നാളും
എഴുതപ്പെട്ടത്‌
ഞങ്ങള്‍ ഒരുമിച്ചാണ്‌
കണ്ടുപിടിച്ചത്‌.


അന്നൊരു പൗര്‍ണമിയായിരുന്നു
പ്രണയിക്കുന്നവര്‍ക്ക്‌
സ്വപ്‌നങ്ങള്‍ പങ്കുവയ്‌ക്കാന്‍
ദൈവം മാറ്റിവച്ച ദിനം

നീലനക്ഷത്രങ്ങള്‍ പൂക്കുന്ന ചില്ല

നിത്യവും ഉമ്മറത്തിരിക്കുമ്പോള്‍
മണ്‍പടവുകളിറങ്ങി
ആരോ നടന്നു വരുന്ന
കാലൊച്ച കേള്‍ക്കാറുണ്ട്‌.


അമ്പരപ്പില്‍ മുഖമുയയര്‍ത്തുമ്പോള്‍
പാരിജാതത്തിന്റെ
കൊമ്പില്‍ വെയിലേറ്റു
തിളങ്ങുന്ന കടുംനീല
നിറമുള്ള ഒരു പക്ഷി
ഇതിന്റെ പേരെന്തായിരിക്കും?


ചുണ്ടുകള്‍ നന്നേ
വളഞ്ഞിരിക്കുന്നതിനാല്‍
വാഴപ്പൂങ്കിളിയെന്ന്‌ അമ്മ
വീണ്ടും ശബ്ദമുയര്‍ത്തി
വരുന്നതാരാണ്‌?


നിറയൗവനത്തില്‍
ജീവിതത്തിന്റെ
പടിയിറങ്ങിപ്പോയ ചേച്ചി?
ഐശ്വര്യത്തിന്റെ
ദീപ്‌തിയില്ലാത്ത മുഖം
ചേച്ചിയുടേതല്ലെന്ന്‌ അമ്മ



സ്‌നേഹത്തിന്റെ സുഗന്ധമുള്ള
പേരറിയാത്ത മഞ്ഞപ്പൂക്കള്‍
പരവതാനി വിരിച്ച
മുറ്റത്തു പതിയുന്ന
ഈ കാലൊച്ചകള്‍
പിന്നെ ആരുടേതാണ്‌?


ഒരുപാട്‌ പകല്‍ക്കിനാവുകള്‍
ചേക്കേറിയ ചില്ലയാണ്‌
എന്റെ മനസ്സെന്ന്‌ അമ്മ