Thursday, October 31, 2013

അഭ്രപാളികളിൽ നിന്നും രണ്ട് പ്രണയാത്മാക്കൾ

ഇന്നലെ രാത്രി നമ്മൾ 
സംസാരിച്ചു കൊണ്ടിരുന്നത് 
പഴയകാല മലയാള 
ചലച്ചിത്രങ്ങളിലെ 
കഥാപാത്രങ്ങളെക്കുറിച്ചായിരുന്നു


വെള്ളിത്തിരയിൽ 
നിന്നിറങ്ങി വന്ന 
പ്രണയകഥകളിലെ 
നായകനും നായികയും 
കടൽതീരത്ത്‌  കൈകോർത്തു 
നടന്നിരുന്ന നമ്മളെ 
ഓർക്കാപ്പുറത്ത് 
ഒരു നെടുവീർപ്പിന്റെ 
അകമ്പടിയോടെ 
പുണർന്നപ്പോൾ 
നീ കണ്ണുകളടച്ചു 
എന്റെ തോളിൽ മുഖമമർത്തി.


നിന്റെ വിരലുകൾ 
വിറയ്ക്കുന്നുണ്ടായിരുന്നു. 
സ്വരത്തിൽ ചിലമ്പുകളുടെ 
വേഗതയും താളവും 
വെള്ളിത്തിരയിലെ  പോലെ 
ജീവിതത്തിലും നിന്റെ 
പ്രണയത്തിന്റെ വേരുകൾ 
കാമനകളുടെ കരുത്ത് 
ഒറ്റപ്പെടലുകളുടെ 
തുരുത്തിൽ നിന്നും 
നെഞ്ചോട്‌ ചേർക്കുന്ന 
വാത്സല്യത്തിന്റെ നിറവ് 
നമുക്ക് മീതേ  മഴ 
പെയ്യുന്നുണ്ടായിരുന്നു 


നിന്റെ കണ്ണുകളിലെ 
ആഴം പോലെ 
ദേഹത്തെ ഇറുകെ 
പുണരുന്ന 
നിന്റെ പതിഞ്ഞ സ്വരത്തിലെ 
ഇമ്പം പോലെ 
പ്രിയപ്പെട്ടവളെ 
നീയെന്നെ പ്രണയിച്ചു 
കൊണ്ടേയിരിക്കണം 
ഒരിക്കലും വേറിടാതെ 
വെള്ളിത്തിരയിലെ 
പഴയ നായകനെയും 
നായികയെയും പോലെ 
മരണത്തിലും പിരിയാത്ത 
പ്രണയം പോലെ
നീ പറഞ്ഞു കൊണ്ടേയിരുന്നു 
നമുക്ക് മീതേ അപ്പോഴും 
മഴ പെയ്തു കൊണ്ടേയിരുന്നു. 


ദേഹം വെടിഞ്ഞ 
രണ്ടാത്മാക്കളെ പോലെ 
അഭ്രപാളികളിലേക്ക് 
തിരിച്ചു കയറാനാവാത്ത
നായികയും നായകനും 
നമ്മെ വീണ്ടും വരിഞ്ഞു 
മുറുകി കൊണ്ടേയിരുന്നു 
മാനത്ത് പൊടുന്നെ 
ഒരു വെള്ളിടി വെട്ടിയതും 
നിന്റെ വിറയ്ക്കുന്ന അധരങ്ങൾ 
എന്റെ അധരങ്ങളിൽ 
അമർന്നതും ഒരേ നേരത്തായിരുന്നു 


നമ്മുടെ പ്രണയത്തിനു മീതേ 
അപ്പോഴും മഴ തോർന്നിരുന്നില്ല

Sunday, October 27, 2013

റീ പോസ്റ്റ്‌

അവൻ പറയുകയാണ്‌ 
അലയടങ്ങാത്ത 
കടൽ പോലെയുള്ള 
നമ്മുടെ ഈ 
പ്രണയത്തിനിടയിലേക്ക് 
നീ നിന്റെ പഴയ 
പ്രണയകവിതകൾ 
റീ പോസ്റ്റ്‌ ചെയ്യരുത്.


എന്റെ പ്രണയം 
നിന്റേതു പോലെയല്ല 
അതിനു ഭൂമിക്കടിയോളം 
ആഴ്ന്നു പോയ വേരുകളുണ്ട് 
കാരിരുമ്പിന്റെ 
ഉറപ്പും കാഠിന്യവുമുണ്ട് 


എന്റെ പ്രണയം 
നിന്റേതു പോലെ 
ഇന്നലത്തെ ഒരൊറ്റ 
മഴയ്ക്ക്‌ പൊട്ടി മുളച്ചു 
മണ്ണിനു മുകളിലേക്ക് 
തല നീട്ടുന്ന 
പുൽക്കൊടിയല്ല.

എന്റെ പ്രണയം  
എന്റെയും നിന്റെയും 
കൗമാരം മുതൽ 
നിന്നെ പിന്തുടർന്ന് 
വടവൃക്ഷം പോലെ 
ആകാശത്തിന്റെ 
അതിരുകളെ 
സ്പർശിക്കുന്നതാണ് 

നിന്റെ കവിളിന്റെ 
മിനുക്കം 
തലയിലെ 
ചുരുളലകൾ   
കണ്ണുകളിൽ 
ചാട്ടുളി പോലെ 
തെന്നി  മറയുന്ന 
മിന്നലിന്നലകൾ 
അധരങ്ങളിലെന്നോ 
വിടരാൻ 
മടിച്ചു നിന്ന 
പൂമൊട്ടുകൾ 
നിനക്കറിയില്ലെങ്കിലും 
എന്റേതു മാത്രമാണ്.


നീയൊരു പൂവിതളായിരിക്കാം
പക്ഷേ നിന്റെ ഹൃദയം 
വജ്രം പോലെ കഠിനം 
ഞാനങ്ങനെയല്ല 
എന്റെ പ്രണയത്തിന് 
മാത്രമേ  
എതിർപ്പുകളെ 
കാലത്തെ 
അവഗണനയെ 
മറവിയെ 
ജീവിതത്തെ 
വെല്ലാനുള്ള 
കരുത്തുണ്ടായുള്ളൂ  


ഹൃദയം നിന്റെ മുമ്പിൽ 
വെയിലത്ത്‌ വച്ച 
തൂവെണ്ണയാണ് 
ഇരുമ്പുചങ്ങലയെ 
വരിഞ്ഞുമുറിക്കിയ 
തുരുമ്പെന്ന വിധം 
അടരാനും  വയ്യ 
അടർത്താനും  വയ്യ

അതിനാൽ 
പ്രിയപ്പെട്ടവളെ 
നീ നിന്റെ പഴയ 
പ്രണയകവിതകൾ 
ഉരുകിയും ഉറച്ചും 
ഇണങ്ങിയും പിണങ്ങിയും 
വേരുറച്ചു പോയ 
നമ്മുടെ പ്രണയത്തി
നിടയിലേക്ക് അലസമായി 
റീ പോസ്റ്റ്‌ ചെയ്യരുത്