Monday, October 1, 2012

ഇന്നലെ ഞാന്‍ സൂര്യനെ നോക്കിയതേയില്ല


ഇന്നലെ ഞാന്‍ സൂര്യനെ
നോക്കിയതേയില്ല 
എത്രയോ കാലമായി 
ഞാനവനെ അഗാധമായി 
പ്രണയിക്കുന്നുണ്ട് 


നിത്യവും അവന്‍ വരും മുമ്പേ
കുളിച്ചീറനായി 
കണ്ണാടിയില്‍ വീണ്ടും വീണ്ടും നോക്കി 
അധരങ്ങളില്‍ അപൂര്‍വമായി മാത്രം
വിടരുന്ന ഒരു ചെറുപുഞ്ചിരി 
എടുത്തണിഞ്ഞ്
കണ്ണുകളുടെ ആഴങ്ങളില്‍ 
പ്രണയം നിറച്ചു 
ഞാനവനെ കാത്തു നില്‍ക്കുമായിരുന്നു 



വന്നാലുടന്‍ എന്‍റെ കവിളില്‍ 
ചെറുതായി തട്ടി അവന്‍ യാത്ര തുടരും
അവനെ പിന്തുടര്‍ന്നാണ് ഞാന്‍ 
വീട്ടിലെ ഓരോ കൊച്ചു ജോലികളും 
ചെയ്തു തീര്‍ത്തിരുന്നത് 
എന്‍റെ നിഴല്‍ 
എന്‍റെ പകലുറക്കം 
എല്ലാം അവന് വേണ്ടി
പരിമിതപ്പെടുത്തിയതായിരുന്നു 
അവന്‍ തിരിച്ചു പോകും മുമ്പേ
പകലിന്‍റെ ക്ഷീണം പടര്‍ന്ന 
മുഖം കഴുകി നെറ്റിയിലൊരു 
തൊടുക്കുറിയും
മുടിയിഴകളില്‍  കൊരുത്തിട്ട 
പൂക്കളുമായി 
യാത്രയാക്കാന്‍ ഞാന്‍ ഒരുങ്ങി നില്‍ക്കും 
എന്‍റെ നിറഞ്ഞ മിഴികളില്‍ 
അമര്‍ത്തി ചുംബിക്കാതെ 
അവന്‍ പടിയിറങ്ങുമായിരുന്നില്ല 


തലേന്ന് രാത്രി മട്ടുപ്പാവില്‍ 
നില്‍ക്കുമ്പോഴാണ് 
ചന്ദ്രന്‍ പറഞ്ഞത് 
നോക്കൂ  നീ എന്തിനാണിങ്ങനെ 
സൂര്യനെ പ്രണയിക്കുന്നത് 
അവന്‍ സ്വാര്‍ത്ഥനാണ്
അവന്‍റെ  പ്രണയത്തില്‍ 
കാപട്യമുണ്ട് 
അവന്‍ വരുമ്പോള്‍ മറ്റാരെയും 
തിളങ്ങാന്‍ അനുവദിക്കുകയില്ല 
ഒരു നിമിഷം പോലും നിശ്ചലനാകാതെ
അവന്‍  യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കുന്നു 
നീയല്ലേ ഏതു നേരവും
അവന്‍റെ  പിറകെ പായുന്നത് 
ഒരിക്കല്‍ പോലും അവന്‍ നിന്നെ
പിന്തുടരുന്നില്ല 
അവന്‍റെ ചുംബനത്തില്‍ പോലും
കലര്‍പ്പുണ്ട്. 



നീ എന്നെ നോക്കൂ 
വന്നാലുടന്‍ ഞാന്‍ നടക്കുന്നത് 
നിന്‍റെ പിറകെയാണ് 
നീ എവിടെ പോകുന്നുവോ 
അവിടെയെല്ലാം ഞാനും 
നിന്നെ പിന്തുടരുന്നുണ്ട് 
എന്‍റെ ആകാശത്തു 
കോടിക്കണക്കിന്
നക്ഷത്ര സുന്ദരികളുണ്ട്
ഞാന്‍ സ്വാര്‍ത്ഥനല്ലാത്തതു  കൊണ്ടു 
അവരെയും  പ്രകാശിക്കാന്‍ 
അനുവദിക്കുന്നു 
അവരെല്ലാം എന്നെ സ്വന്തമാക്കാന്‍ 
ആഗ്രഹിക്കുന്നുണ്ട് 
എങ്കിലും ഞാന്‍ അവരെ ആരെയും 
പ്രണയിക്കുന്നില്ല 


ഞാന്‍ പ്രണയിക്കുന്നത് നിന്നെയാണ് 
കാരണം എന്നെ ഉറ്റുനോക്കുന്ന 
നിന്‍റെ കണ്ണുകളില്‍ 
പ്രണയത്തിന്‍റെ ഒരു സാഗരമുണ്ട് 
സ്വപ്നങ്ങളുടെ തിരമാലകളുണ്ട്
എല്ലാവരും എന്നെ കളങ്കിതന്‍
എന്നാക്ഷേപിക്കുമെങ്കിലും  
നിന്‍റെ നോട്ടങ്ങളില്‍ അത്തരമൊരു 
ദുസ്സൂചന ഞാനൊരിക്കലും 
കണ്ടിട്ടില്ല 
അതിനാല്‍ നീ എന്നെ പ്രണയിക്കൂ 
എന്നെ മാത്രം 
അവന്‍ രാവിലെ വരും 
വൈകുന്നേരം പോകും 
ഒരു വ്യവസ്ഥയും 
വെള്ളിയാഴ്ചയുമില്ലാത്തവന്‍ 
പക്ഷേ ഞാന്‍ നിന്‍റെ ആകാശത്തു 
തന്നെയുണ്ട്‌ 
ഒന്ന് മിഴികള്‍ ഉയര്‍ത്തിയാല്‍ 
നിനക്കെന്നെ കാണാം 
പ്രണയിക്കുമ്പോള്‍ ദാനം 
ചെയ്യുന്നതു പോലെയാകണം 
പാത്രം അറിഞ്ഞു മാത്രം ദാനം ചെയ്യണം 



അങ്ങനെയാണ് ഇന്നലെ ഞാന്‍ 
സൂര്യനെ നിരാകരിച്ചത് 
എന്നെ കാണാതെ പലവട്ടം 
അവന്‍ ജാലക പാളിയിലും 
വാതില്‍പ്പടിയിലും 
വന്നെത്തി നോക്കിയിരുന്നു 
പതിവു പോലെ എതിരേല്‍ക്കാനോ 
യാത്രയാക്കാനോ ഞാന്‍ പോയില്ല 
ഇന്നു പക്ഷേ സൂര്യന്‍ പതിവിലും 
നേരത്തെയെത്തി 
എന്‍റെ ജാലകപാളിയില്‍ 
മുട്ടിവിളിച്ചു  അവന്‍ പറഞ്ഞു 
നോക്കൂ  നിന്നോടുള്ള 
എന്‍റെ പ്രണയത്തില്‍ 
ഒരു കാപദ്യവുമില്ല 
ചുംബനത്തില്‍ കലര്‍പ്പുമില്ല
ഇന്ന് ഞാന്‍ പോകുന്നത് 
നാളെ നിന്നെ തേടി വരാനാണ് 
സമുദ്ര സ്നാനം ചെയ്യും മുമ്പ്
വേര്‍പാടിന്‍റെ നൊമ്പരത്തില്‍ 
നിറഞ്ഞ  നിന്‍റെ കണ്ണുകള്‍ 
എനിക്ക് കാണണം