Monday, April 27, 2009

പ്രണയം

പനികൊണ്ട്‌ തിളങ്ങിയ
കണ്ണുകളുമായി
നീയെന്നെ നോക്കിയപ്പോള്‍
ഞാനതില്‍ നമ്മുടെ
പോയ്മറഞ്ഞ കാലങ്ങള്‍ കണ്ടു.

ഇതുപോലെ മഴ
തകര്ത്തു പെയ്ത
ഒരു സന്ധ്യയില്‍ നീയെന്നെ
നിശബ്ദമായി പ്രണയിച്ച
കഥ വിവരിക്കുകയും
അടയാളങ്ങള്‍ ആവശ്യമില്ലാത്ത
സ്നേഹതീരങ്ങളിലെക്കെന്നെ
ക്ഷണിച്ചതും
തിരിച്ചറിവായി ഒരു പൂവാക
പൂത്തുലഞ്ഞതും.

എന്നിട്ടും ഇന്നലെ
അപ്രതീക്ഷിതമായി
കണ്ടുമുട്ടിയപ്പോള്‍
ഒരു വാക്ക് പോലും അന്യോന്യം
മൊഴിയാന്‍ കഴിയാതെ
അന്യരായി പിരിഞ്ഞു
പോയതും മിഴികളില്‍
തെളിനീര്‍ പൊടിഞ്ഞതും
ഹൃത്തില്‍ കദനം ബാക്കി
നിന്നതും ഓരോ കിനാവായി
പൊഴിഞ്ഞു പോയെന്കില്‍.

Saturday, April 18, 2009

നിശ്ചല ദൃശ്യങ്ങള്‍

എന്നെ നീ ഇനിയും
അറിയുന്നില്ല.
ഹൃദയ ജാലകം തുറന്നു
നിന്റെ രൂപം കാണിച്ചു തരാന്‍
എനിക്കാവില്ല.

എന്റെ മൌനത്തിനിടയിലെ
വരികള്‍ നീ എന്നാണു
വായിച്ചെടുക്കുക എന്നോര്‍ത്ത്
ഞാന്‍ ഉറങ്ങാറില്ല.

ഒരു കാറ്റായി ഞാന്‍
നിന്റെ മുറ്റത്തെ പൂമര-
ച്ചില്ലയില്‍ മറഞ്ഞിരിപ്പുണ്ട്‌.
നിഴലായി നിന്നെ പുണരുന്നതും
ഞാന്‍ തന്നെയാണ്.

നഗ്ന നേത്രങ്ങള്‍ കൊണ്ടു
നിനക്ക് കാണാനാവില്ലെന്ന്
മുമ്പൊരിക്കല്‍ പറഞ്ഞത്
ഇപ്പോഴെനിക്ക്‌ ഓര്‍മയുണ്ട്.

ഇനി നിന്റെ മിഴികള്‍ക്ക്
ഞാന്‍ ദൂരക്കാഴ്ച ആയിരിക്കാം.
പക്ഷെ, ഹൃദയത്തില്‍ ചെവി
ചേര്‍ത്താല്‍ എന്റെ സ്പന്ദനങ്ങള്‍
നിനക്ക് വ്യക്തമായി കേള്ക്കാം.

ഗ്രീഷ്മകാലങ്ങള്‍ക്ക് ഒടുവില്‍
നിന്റെ സ്നേഹം
മഴയായി പെയ്യുമ്പോള്‍
ഞാന്‍ ഈറന്‍ നിലാവ്
അണിഞ്ഞ ഭൂമിയാകും.



Friday, April 17, 2009

നീ തന്ന മയില്‍പ്പീലി

ചിത്ര പുസ്തകത്തില്‍
വരച്ചു തീര്‍ത്തപ്പോഴേ
ഒരു മുയല്‍
അടുത്ത കുറ്റിക്കാട്ടിലേക്ക്
മുന്കാലുകളുയര്‍ത്തി
ഓടി മറഞ്ഞു.

കൂട്ടുകാരാ,
യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍
പഴനിയില്‍ കാവടിയാടി
നീ കൊണ്ടു വന്നു തന്ന
മയില്‍പ്പീലി മാത്രം
ഈ ഹോസ്റ്റല്‍ മുറിയില്‍
എനിക്ക് കൂട്ട്.


സായന്തനങ്ങളില്‍
കടല്‍ക്കരയില്‍ ഞാനും
സൂര്യനും അഭിമുഖമായി
നില്‍ക്കുമ്പോള്‍
സൂര്യന്‍ ചോദിക്കുന്നു:
എന്റെ മരണം കാണാനോ
നീയിങ്ങനെ തിരകളെ
തൊടാതെ അനക്കമറ്റ്‌
ഇരിക്കുന്നത്?

ചിത്ര പുസ്തകത്തില്‍ നിന്നും
ചെഞ്ചായം വാരി പൂശി
സൂര്യനും കടലിന്റെ
നെഞ്ചിലേക്ക് താഴുമ്പോള്‍
കൂട്ടുകാരാ,
നീ തന്ന മയില്‍പ്പീലിയല്ലാതെ
മറ്റെന്താണീ മുറിയില്‍
എനിക്കായ് ഉള്ളത്?