Saturday, May 26, 2012

എന്‍റെ പ്രണയത്തിന് ഉപാധികളുണ്ട്

അവന്‍ പറഞ്ഞു ഞാന്‍ നിന്നെ
ഒരു കൊടുങ്കാറ്റു പോലെ
പ്രണയിക്കുന്നുണ്ട്
എന്‍റെ വേരുകള്‍ മുഴുവന്‍
നിന്നിലാഴ്ന്നിരിക്കുന്നു
ഒരാള്‍ പറയാതെ തന്നെ
തൊട്ടറിയേണ്ട ഒന്നാണ്
പ്രണയം
എന്നിട്ടും നീയെന്നെ അറിയുന്നില്ല
നീയെന്തുകൊണ്ടാണ്
ഇങ്ങനെ എനിക്ക് നേരെ മുഖം
തിരിക്കുന്നത്?


എനിക്ക് നിന്നോട് പറയാന്‍
ഇത്രമാത്രം കൂട്ടുകാരാ
ഒരു ഉപാധിയും പാടില്ല
എന്നതാണ് പ്രണയത്തിന്റെ നിയമം
എങ്കിലും എന്‍റെ പ്രണയത്തിനു
ഒരുപാട് ഉപാധികളുണ്ട്
പുതിയ കാലഘട്ടത്തിലെ
പ്രണയത്തില്‍ എനിക്കിപ്പോള്‍ വിശ്വാസമില്ല



എന്‍റെ ആകാശത്ത് സൂര്യനായും
ചന്ദ്രനായും നീ മാത്രമേ ഉണ്ടാവൂ
അതുപോലെ നിന്റെ ആകാശത്ത്
ഞാനല്ലാതെ ഒരൊറ്റ നക്ഷത്രവും ഉദിക്കരുത്.
എന്നെയല്ലാതെ മറ്റാരെയും നീ പ്രണയിക്കരുത്.


നിനക്കീ ഉപാധികളില്‍ പരാതിയില്ലാതെ
ഹൃദയരക്തത്തില്‍ മുക്കി ഒരു ഒപ്പ്
വയ്ക്കാന്‍ കഴിയുമെങ്കില്‍
വിരലുകളില്‍ വിരല്‍ കോര്‍ത്തു
ഇനിയുള്ള ദൂരങ്ങള്‍ നമുക്ക് പിന്നിടാം

മുഖരം

മഴ നനഞ്ഞെത്തിയ സന്ധ്യയിത്
പൊന്നു പൂത്ത കണിക്കൊന്നകള്‍ സാക്ഷി


നിമിഷങ്ങളുടെ പദവിന്യാസ
ത്തിലൂടെയിന്നു പൗര്‍ണമി
നാണം പൂണ്ടെത്തുന്നു
അമാവാസിക്കും പൗര്‍ണമിക്കും
ഇടയില്‍ കുരുങ്ങി പോയ മനസ്സ്


ചുടുചോരയില്‍ കുതിര്‍ന്ന
മണ്ണില്‍ നിന്നും നിന്റെ
ശിരസ്സുയര്‍ത്തി വെയ്ക്കാന്‍
എന്‍റെ ആവനാഴിയിലെ
അവസാനത്തെ ഒരമ്പ്


ചുമരുകളുമായുള്ള സംവാദ
ങ്ങളാണിനി കളിക്കൂട്ടുകാര്‍
വിളര്‍ത്ത കാവല്‍ക്കാര്‍


ഓര്‍മ്മകളില്‍ വിരുന്നുണ്ണുന്ന
വെള്ളിമേഘങ്ങളുടെ നിഴല്‍
വീണു തണല്‍ വിരിച്ച
എന്‍റെ ഗ്രാമവീഥികളും
അമ്മയുടെ നേര്‍ത്ത വിരല്‍
തുമ്പിലൂറുന്ന വാത്സല്യ സ്മൃതികളില്‍
ചാലിച്ചെടുത്ത മോഹങ്ങളൊക്കെയും
നഖമുനകളാല്‍ ഞാനീ
നരച്ചമുഖങ്ങളില്‍ കോറിയിടുന്നു

ജലച്ചായം

മകന്‍ വരച്ച
ജലച്ചായചിത്രത്തില്‍
തുളുമ്പും മണ്‍കുടങ്ങളേറ്റിയ
പെണ്‍കുട്ടികള്‍ വേച്ചു വീഴുന്നു
അവരുടെ മുടിയിഴകളില്‍
കാട്ടാറിന്റെ നിഴല്‍
ചുണ്ടുകളില്‍
പേമാരിയുടെ ചുവടുകള്‍
മേനിയില്‍
കൊടുങ്കാറ്റിന്റെ വേരുകള്‍.



ജീവിതത്തിലെ
നിത്യദുരിതങ്ങളുടെ
ധാരാളിത്തം അവന്റെ
വര്‍ണ്ണങ്ങളെങ്ങനെ
കണ്ടെത്തിയെന്ന്‌
ഞാന്‍ അതിശയിക്കുമ്പോള്‍
അവന്‍ പറഞ്ഞു
അമ്മയുടെ മുഖം
വസന്തകാലത്തെ
ഓര്‍മ്മിപ്പിക്കുന്നു
കൊടുംവേദനകളുടെ
ശൈലങ്ങള്‍ താണ്ടിയ
പോറലുകള്‍
അമ്മയുടെ ചിരിയിലില്ല
നിറങ്ങളുടെ
ഋതുഭേദങ്ങള്‍
അമ്മയെ മൂടുമ്പോള്‍
ഞാനെന്റെ ചായക്കൂട്ടുകള്‍
ഒരുക്കുകയാണ്‌