Saturday, May 26, 2012

ജലച്ചായം

മകന്‍ വരച്ച
ജലച്ചായചിത്രത്തില്‍
തുളുമ്പും മണ്‍കുടങ്ങളേറ്റിയ
പെണ്‍കുട്ടികള്‍ വേച്ചു വീഴുന്നു
അവരുടെ മുടിയിഴകളില്‍
കാട്ടാറിന്റെ നിഴല്‍
ചുണ്ടുകളില്‍
പേമാരിയുടെ ചുവടുകള്‍
മേനിയില്‍
കൊടുങ്കാറ്റിന്റെ വേരുകള്‍.



ജീവിതത്തിലെ
നിത്യദുരിതങ്ങളുടെ
ധാരാളിത്തം അവന്റെ
വര്‍ണ്ണങ്ങളെങ്ങനെ
കണ്ടെത്തിയെന്ന്‌
ഞാന്‍ അതിശയിക്കുമ്പോള്‍
അവന്‍ പറഞ്ഞു
അമ്മയുടെ മുഖം
വസന്തകാലത്തെ
ഓര്‍മ്മിപ്പിക്കുന്നു
കൊടുംവേദനകളുടെ
ശൈലങ്ങള്‍ താണ്ടിയ
പോറലുകള്‍
അമ്മയുടെ ചിരിയിലില്ല
നിറങ്ങളുടെ
ഋതുഭേദങ്ങള്‍
അമ്മയെ മൂടുമ്പോള്‍
ഞാനെന്റെ ചായക്കൂട്ടുകള്‍
ഒരുക്കുകയാണ്‌

No comments: