Thursday, December 2, 2010

ഡിസംബര്‍

ഡിസംബറിലെ
മഴ നനഞ്ഞു നീ
കുടയില്ലാതെ വരുംനേരം
ഒരു നിശ്ശബ്ദ നാടകം
തെരുവില്‍ ഒടുങ്ങുന്നു.



ഡിസംബറിലെ കുപ്പിച്ചില്ലുകള്‍
നെറുകയിലണിഞ്ഞു
നീയുണരുമ്പോള്‍
സ്വപ്നങ്ങളിലാണ്ടുപോയ
ഒരു പ്രേതമുഖം
നിലവിളിക്കുന്നു.



ഡിസംബറിലെ രാത്രി
ഉടയാടയുരിയുമ്പോള്‍
ക്ഷണികഭ്രമങ്ങളുടെ
കടലിടുക്കില്‍ മുങ്ങി-
ത്താഴുന്ന കപ്പലില്‍ നിന്നും
അലറിയൊടുങ്ങുന്ന
കൊടുങ്കാറ്റൊടുവില്‍
തണുപ്പിന്‍ ജരാനര ചൂടുന്നു.

Thursday, September 30, 2010

പ്രവാസിയുടെ പ്രണയം

നിന്‍റെ പ്രണയത്തിനു
മഞ്ഞിന്‍റെ തണുപ്പ്
പൂവിന്‍റെ സൗരഭ്യം
സൂര്യന്‍റെ നിറം
അടിവയറ്റിലെരിയുന്ന
അഗ്നിയുടെ ചൂട്.


കരളുകീറുന്ന മൂര്‍ച്ച
തൊലിയുരിക്കപ്പെടുന്ന
കിനാക്കളുടെ വേദന
ചേങ്ങില കൊട്ടുന്ന
മഴയുടെ ഇരമ്പല്‍.
കണ്ണീരഴിഞ്ഞ
കടലിന്‍റെ നെടുവീര്‍പ്പ്
നറുനിലാവൊഴിഞ്ഞ
കുടകപാലയുടെ ഭാരം.

എങ്കിലുമൊരിക്കല്‍
ചിറകുപൂട്ടി നീ
തളര്‍ന്നെത്തുമ്പോള്‍
നിന്‍റെ പ്രണയത്തിന്‍റെ
നിഴല്‍ മാത്രം ബാക്കിയാവും
ഒറ്റപ്പെടിന്‍റെ ഗര്‍ജ്ജനവും

Sunday, July 18, 2010

കുടജാദ്രി

കുടജാദ്രിയിലേക്കുള്ള
യാത്രയില്‍ നീയൊരു
മഞ്ഞിന്‍ മുഴുക്കാപ്പ്


ചിതല്‍ തിന്ന മരത്തണലില്‍
കിതപ്പാറ്റി കാറ്റു
മയങ്ങുമ്പോള്‍
അകം പൊട്ടിയ
ചിന്തകള്‍ ഉണരുന്നു
ചിത്രകൂടത്തില്‍ നിന്നും
സര്‍വജ്ഞ പീഠത്തിലേക്ക്
മിഴികള്‍ പായുമ്പോള്‍
ഉള്ളുവെന്ത കാഴ്ചകള്‍
അമര്‍ന്നൊടുങ്ങുന്നു.


ഞാനും നീയും തമ്മിലെന്ത്‌
എന്നൊരാന്തല്‍
ഉള്ളിലുയര്‍ന്നുവെങ്കിലും
നീട്ടിപ്പിടിച്ച നിന്‍
കൈകളില്‍ വിരല്‍
കോര്‍ത്തു ഞാനീ
കുടജാദ്രിയുടെ
നെറുകിലെത്തുന്നു
ഭൂമി മൂകം
മരിച്ച രണ്ടാത്മാക്കളെപ്പോലെ
പരസ്പരം തുറിച്ചു
നോക്കവേ
ഹൃദയം ശൂന്യം.


പൊടുന്നനെ നിന്‍റെ
ദംഷ്ട്രങ്ങളമര്‍ന്നു
ഞരമ്പുകളറ്റു
തീയില്‍ പൊരിഞ്ഞ
നിലവിളികള്‍ പിടയുന്നു
ഇഷ്ടമുള്ളതെന്തെങ്കിലും
ഗുഹാമുഖത്തു വെച്ചു
തനിച്ചു മടങ്ങിക്കൊള്‍ക
യെന്നു നീ ഉപാധി
തീര്‍ക്കുമ്പോള്‍
ക്ലാവ് പിടിച്ച തലച്ചോര്‍
ഞാനീ പടിവാതില്‍ക്കല്‍
ഉപേക്ഷിക്കുന്നു.

Saturday, April 24, 2010

നീ തന്ന മയില്‍പ്പീലി

ചിത്ര പുസ്തകത്തില്‍
വരച്ചു തീര്‍ത്തപ്പോഴേ
ഒരു മുയല്‍
അടുത്ത കുറ്റിക്കാട്ടിലേക്ക്
മുന്‍ കാലുകളുയര്‍ത്തി
ഓടി മറഞ്ഞു.


കൂട്ടുകാരാ,
യാത്ര പറഞ്ഞിറങ്ങുമ്പോള്‍
പഴനിയില്‍ കാവടിയാടി
നീ കൊണ്ടു വന്നു തന്ന
മയില്‍പ്പീലി മാത്രം
ഈ ഹോസ്റ്റല്‍ മുറിയില്‍
എനിക്ക് കൂട്ട്.


സായന്തനങ്ങളില്‍
കടല്‍ക്കരയില്‍ ഞാനും
സൂര്യനും അഭിമുഖമായി
നില്‍ക്കുമ്പോള്‍
സൂര്യന്‍ ചോദിക്കുന്നു:
എന്‍റെ മരണം കാണാനോ
നീയിങ്ങനെ തിരകളെ
തൊടാതെ അനക്കമറ്റ്‌
ഇരിക്കുന്നത്?


ചിത്ര പുസ്തകത്തില്‍ നിന്നും
ചെഞ്ചായം വാരി പൂശി
സൂര്യനും കടലിന്‍റെ
നെഞ്ചിലേക്ക് താഴുമ്പോള്‍
കൂട്ടുകാരാ,
നീ തന്ന മയില്‍പ്പീലിയല്ലാതെ
മറ്റെന്താണീ മുറിയില്‍
എനിക്കായ് ഉള്ളത്?

Sunday, March 28, 2010

ഒടുക്കത്തെ അത്താഴം

ഇന്നലത്തെ അത്താഴം
ഒടുക്കത്തെ അത്താഴമായിരുന്നു.
ഓര്‍മ്മകളുടെ പൊതിയഴിച്ചു
നാമോരോ പിടി
വിറങ്ങലിച്ച ചോറ്
വാരിയുണ്ടതും
ഭൂതകാലത്തിന്‍റെ
എരിവും പുളിയും
പാകത്തിലേറെ
ചാലിച്ച ചാറില്‍
നിന്നിത്തിരി നാവിന്‍
തുമ്പത്തു തൊട്ടുവെച്ചതും
കാഞ്ഞിര ചവര്‍പ്പാര്‍ന്ന
വര്‍ത്തമാനത്തിന്‍റെ
ദാഹജലം കുടിച്ചതും
വ്യഥകാലത്തിന്‍റെ
കരിമ്പടം പുതച്ചു
രാവുറങ്ങിയതും
ഇരുട്ടത്തു കണ്‍മിഴിക്കാതെ
വിരല്‍ത്തുമ്പാല്‍
പരതിയപ്പോള്‍
നീയുണ്ടായിരുന്നില്ല.

Friday, March 12, 2010

പ്രണയം

പനികൊണ്ട്‌ തിളങ്ങിയ
കണ്ണുകളുമായി
നീയെന്നെ നോക്കിയപ്പോള്‍
ഞാനതില്‍ നമ്മുടെ
പോയ്മറഞ്ഞ കാലങ്ങള്‍ കണ്ടു.


ഇതുപോലെ മഴ
തകര്‍ത്തു പെയ്ത
ഒരു സന്ധ്യയില്‍ നീയെന്നെ
നിശബ്ദമായി പ്രണയിച്ച
കഥ വിവരിക്കുകയും
അടയാളങ്ങള്‍ ആവശ്യമില്ലാത്ത
സ്നേഹതീരങ്ങളിലെക്കെന്നെ
ക്ഷണിച്ചതും
തിരിച്ചറിവായി ഒരു പൂവാക
പൂത്തുലഞ്ഞതും.



എന്നിട്ടും ഇന്നലെ
അപ്രതീക്ഷിതമായി
കണ്ടുമുട്ടിയപ്പോള്‍
ഒരു വാക്ക് പോലും അന്യോന്യം
മൊഴിയാന്‍ കഴിയാതെ
അന്യരായി പിരിഞ്ഞു
പോയതും മിഴികളില്‍
തെളിനീര്‍ പൊടിഞ്ഞതും
ഹൃത്തില്‍ കദനം ബാക്കി
നിന്നതും ഓരോ കിനാവായി
പൊഴിഞ്ഞു പോയെങ്കില്‍.

Friday, February 19, 2010

ലയം

നിന്‍റെ കണ്ണുകളെ
നേരിടാനാവാതെയാണ്
ഞാന്‍ കാപ്പിക്കപ്പിനു
മുന്നിലെ അപരിചിതനോട്
സൗഹൃദം നടിച്ചത്‌.



നിന്‍റെ വിരല്‍ത്തുമ്പിലെ
ഊഷ്മളത എന്നില്‍
വര്‍ണ്ണങ്ങള്‍ നിറച്ചപ്പോഴാണ്
ഞാന്‍ ഇടവഴിയിലെ
നിഴലിലേക്ക്‌ മാഞ്ഞുപോയത്.



നിന്‍റെ അധരങ്ങളിലെ നനവ്
ഹൃദയത്തിന്‍റെ ആഴത്തിലേക്ക്
പടര്‍ന്നപ്പോഴാണ്
ഞാനൊരു നെയ്യാമ്പലായി
നീല ജലാശയത്തില്‍
മിഴി തുറന്നത്.



നിന്‍റെ സ്വരത്തിലെ ആര്‍ദ്രത
മേനിയെ തലോടിയപ്പോഴാണ്
ഞാന്‍ നിലാവിന്‍റെ
ഒരലയായി ഭൂമിയില്‍
അലിഞ്ഞു ചേര്‍ന്നത്‌

Wednesday, February 10, 2010

മഴ തൊട്ട മണ്ണ്

വേര് പൊട്ടിയ കാറ്റില്‍ നിന്നും
തണുത്ത കാലൊച്ചകള്‍
അടുത്തടുത്തെത്തുമ്പോഴും
ഇടനെഞ്ചില്‍ കൂടുകൂട്ടിയ
വെറുപ്പിന്‍ കാര്‍മേഘങ്ങള്‍
ഉറക്കെ കരയുമ്പോഴും
ഇമകളടച്ചു ഞാന്‍
നിശ്ചലയായി ഇടവഴി
യിലിരിക്കയാണിപ്പോഴും.



അതവന്‍റെ കാലൊച്ചകള്‍
അതവന്‍റെ നിശ്വാസഗന്ധം
അവന്‍റെ ചുണ്ടിലെ
അതേ തണുത്തയുമ്മകള്‍
മിഴികളില്‍ നീര്‍ക്കണം
പൊടിഞ്ഞു നില്‍ക്കു
മോര്‍മ്മകള്‍ ചവര്‍ക്കുന്നു



തൊടരുതെന്നെ
നിന്‍ കിനാവള്ളികളാല്‍
അടുക്കരുതെന്നില്‍
കഥയില്ലാക്കഥ ചൊല്ലി
കേള്‍ക്കേണ്ടയിനിമേല്‍
മഴ തൊട്ട മണ്ണിന്‍
സുഗന്ധത്തിന്‍റെ പേര്.

Sunday, January 31, 2010

ആത്മഹത്യാമുനമ്പ്‌

ആത്മഹത്യാമുനമ്പിലെ
നിലവിളികള്‍
നെഞ്ചില്‍ അലറിപ്പിടയുന്ന
കടലിരമ്പം പോലെ
സ്വപ്‌നങ്ങള്‍ കരിയുന്ന
ഗന്ധവും മയില്‍‌പ്പീലിത്തൂലികയുടെ
ധമനികളിലോടുന്ന
വിഷത്തിന്‍റെ നിറവുമുള്ള
നിലവിളികള്‍.



മറവി ഒരായിരം ചാപിള്ളകളെ
പെറ്റ നിന്‍റെ ഹൃദയത്തിന്‍റെ
മതിലുകള്‍ ഭേദിച്ചാണവര്‍
പ്രാണന്‍ പൊലിക്കാനുറച്ചത്
ഭൂമിയുടെ കണ്ണുകളില്‍ നിന്നും
പാഞ്ഞു പോയ കൃഷ്‌ണമണികളെ
ഭയന്നാണവര്‍ നക്ഷത്രക്കുരുന്നുകളെ
കുരുതി കഴിക്കാനുറച്ചത്.



ഒടുക്കത്തെ നേര്‍ക്കാഴ്ചകള്‍ തേടുമ്പോള്‍
കെട്ടഴിഞ്ഞ മുടിയുമായി പുഴ
ഒരു ദിക്കില്‍ കരയുന്നു
മുടന്തുമായി ശരവേഗത്തില്‍
പായുവാനാവില്ലവള്‍ക്ക്.
മഴമേഘത്തിന്‍റെ നെറുകയില്‍
നിന്നൊരു കരിനാഗം
മഴവില്ലിന്‍ ഹൃദയത്തിലേക്കായുന്നു
ശിലയിലെന്നോ ഉറങ്ങിയ
ഒരു ഗന്ധര്‍വന്‍ സിംഹമായി
മിഴി തുറന്നലറുന്നതും
ഇനിയും വയ്യെനിക്കമ്മേ,
അകത്തും പുറത്തും
ഒരേ കാഴ്ചകളല്ലോ
മിഴികളില്‍ തിളക്കുന്നു.

Sunday, January 24, 2010

പുഴ ചിരിക്കുകയാണ്

ഇരുട്ട് നിശ്ചലമായൊരു
പുഴ പോലെ ഈ മുറിയില്‍
നിറഞ്ഞു നില്‍ക്കുകയാണ്.
ആകാശവുമായി എന്നെ
ബന്ധിപ്പിച്ചിരുന്ന
പട്ടത്തിന്‍റെ നൂലും
പൊട്ടിപോയിരിക്കുന്നു.

ഇനിയെനിക്ക് ആകാശത്തിന്‍റെ
സ്വപ്‌നങ്ങള്‍ പങ്കു വെക്കാനാവില്ല.
ഇരുട്ടില്‍ തനിച്ചിരുന്നു
കരയാനുമാകില്ല.
ഇന്ന് സന്ധ്യക്ക്‌ ഞാന്‍
പുഴയോട് പറഞ്ഞു:
ഇനിയെന്നെ വെറുതെ വിടുക
കണ്ണീരെല്ലാം എനിക്ക് നല്‍കി
നീ ചിരിയും കൊണ്ടോടുകയാണ്.

എനിക്കും ചിരിക്കണം
അര്‍ത്ഥമൊന്നുമില്ലാത്ത
ശൂന്യമായ ഒരു ചിരി
അതിലീ ജീവിതത്തിന്‍റെ
നിസ്സഹായതയും ദൈന്യതയും
ഞാന്‍ വീണ്ടുമറിയും.

Saturday, January 16, 2010

ശിശിരപത്രം

ശിശിരം കുപ്പായമൂരി
യെറിഞ്ഞ മരങ്ങളില്‍ നിന്നും
നിന്‍റെ സ്പര്‍ശങ്ങള്‍
കൂടൊഴിഞ്ഞാലും
തുടലു പൊട്ടിച്ചോടും
ഗദ്ഗദം മഞ്ഞില്‍
പുരണ്ടു മുരണ്ടാലും
കൊടും വെറുപ്പിന്‍റെ
നെഞ്ചില്‍ നിന്നും
കിളികള്‍ കൊഴിഞ്ഞുപോയാലും
നിന്‍റെ കണ്‍മുന
നക്ഷത്രത്തിരകളിലേക്ക്
വലയെറിഞ്ഞാലും
ദു:സ്വപ്നങ്ങള്‍ കഴുക
ക്കണ്ണാലെന്‍റെ നഗ്ന
മാനസം കൊത്തിപ്പറിച്ചാലും
കാത്തിരിക്കേണ്ട ഞാന്‍ വരില്ലിനി.



മരണംപോലെ കരിപിടിച്ച
സ്മരണകളെ ചുംബിക്കയില്ല ഞാന്‍
കടല്‍ വറ്റും കാലം വന്നാലും.