Saturday, May 11, 2013

നമ്മള്‍ തിരയും തീരവുമാകുമ്പോള്‍


രണ്ടു ദിവസമായി 
ഒരു കവിതയുടെ വിത്തുകള്‍ 
ഹൃദയത്തില്‍ മുള പൊട്ടിയെങ്കിലും 
ആവശ്യത്തിന് വെള്ളവും 
വെളിച്ചവുമില്ലാതെ  
പുറത്തേക്ക് മിഴി നീട്ടാന്‍ 
കഴിയാത്തവ 
വീര്‍പ്പു മുട്ടുകയായിരുന്നു 



ഒരു വേള 
പൊരുന്നയിരിക്കുന്ന 
വാക്കുകള്‍ 
പാകത്തിന് ചൂട് കിട്ടാതെ 
കെട്ടു പോയേക്കുമോയെന്നു 
ഞാന്‍ ഭയപ്പെട്ടു 


പക്ഷെ ഇന്ന് പുലര്‍ച്ചെ 
ഞാന്‍ കണ്ണു തുറന്നത് 
നിന്‍റെ കവിതയിലേക്കാണ്.
എന്‍റെ മൂര്‍ച്ചയേറിയ 
പ്രണയത്തിലേക്കും 
കവിതകളിലേക്കും 
നിന്നെ കൈപിടിച്ച് 
കൊണ്ടുപോയ 
നിന്‍റെ കവിത 


ഒരു കവിതയില്‍  നിന്നും 
മറു കവിതയ്ക്കുള്ള 
അക്ഷരങ്ങളും 
വാക്കുകളും 
ചെത്തി കൂര്‍പ്പിക്കുമ്പോള്‍ 
നീയാഗ്രഹിക്കുന്നതു  പോലെ 
ഇനിയും നമുക്കൊരുമിച്ചു 
തിരിച്ചു നടക്കാന്‍ കഴിയുമോ 
എന്നറിയില്ലെങ്കിലും 
ഒന്നു മാത്രം ഞാന്‍ 
തിരിച്ചറിയുന്നു 



കാലമെത്ര കഴിഞ്ഞാലും 
തിരയും തീരവും  പോലെ 
ആര്‍ത്തിയോടെ നമ്മളിങ്ങനെ 
പ്രണയിച്ചു കൊണ്ടേയിരിക്കും 
ഒരിക്കലും പരസ്പരം സ്വന്തമാകാനും
സ്വന്തമാക്കാനും  കഴിയാതെ.