Saturday, April 24, 2010

നീ തന്ന മയില്‍പ്പീലി

ചിത്ര പുസ്തകത്തില്‍
വരച്ചു തീര്‍ത്തപ്പോഴേ
ഒരു മുയല്‍
അടുത്ത കുറ്റിക്കാട്ടിലേക്ക്
മുന്‍ കാലുകളുയര്‍ത്തി
ഓടി മറഞ്ഞു.


കൂട്ടുകാരാ,
യാത്ര പറഞ്ഞിറങ്ങുമ്പോള്‍
പഴനിയില്‍ കാവടിയാടി
നീ കൊണ്ടു വന്നു തന്ന
മയില്‍പ്പീലി മാത്രം
ഈ ഹോസ്റ്റല്‍ മുറിയില്‍
എനിക്ക് കൂട്ട്.


സായന്തനങ്ങളില്‍
കടല്‍ക്കരയില്‍ ഞാനും
സൂര്യനും അഭിമുഖമായി
നില്‍ക്കുമ്പോള്‍
സൂര്യന്‍ ചോദിക്കുന്നു:
എന്‍റെ മരണം കാണാനോ
നീയിങ്ങനെ തിരകളെ
തൊടാതെ അനക്കമറ്റ്‌
ഇരിക്കുന്നത്?


ചിത്ര പുസ്തകത്തില്‍ നിന്നും
ചെഞ്ചായം വാരി പൂശി
സൂര്യനും കടലിന്‍റെ
നെഞ്ചിലേക്ക് താഴുമ്പോള്‍
കൂട്ടുകാരാ,
നീ തന്ന മയില്‍പ്പീലിയല്ലാതെ
മറ്റെന്താണീ മുറിയില്‍
എനിക്കായ് ഉള്ളത്?