Wednesday, March 13, 2013

അപഥസഞ്ചാരം


ഞാനവനോട് പറഞ്ഞു 
സ്നേഹം ഒരിക്കലും 
ഒന്നും നിരാകരിക്കുന്നില്ല 
കൈകളിലെ  പൊടിമണല്‍ 
ചെറുതായി ഊതി പറപ്പിച്ചു
തിരകള്‍ക്കു മീതെ നിന്നും 
കണ്ണുകള്‍ അടര്‍ത്തി 
അവന്‍ എനിക്ക് നേരെ തിരിഞ്ഞു 



നീയിനി  സ്നേഹത്തെ 
കവിതകളില്‍ നിന്നും 
അകറ്റി നിര്‍ത്തുക  
പ്രണയത്തെ പടിക്കു പുറത്താക്കൂ 
എന്നിട്ട് നീയൊരു 
അപഥസഞ്ചാരിണിയാകൂ 



കവിതകളുടെ വേറിട്ട 
വഴികളിലൂടെ കയറിയിറങ്ങുന്ന 
ഒരു അപഥസഞ്ചാരിണി
ഭരണസിരാ  കേന്ദ്രങ്ങളുടെ 
ഇടനാഴികകളിലൂടെ 
ചുവന്ന തെരുവുകളിലൂടെ 
കുട്ടികളുടെ കരച്ചിലുകള്‍ 
ഒടുങ്ങാത്ത വീഥികളിലൂടെ 
നീയിനി നടക്കുക.


അല്ലെങ്കില്‍ പൊങ്ങച്ചക്കാരായ 
സ്ത്രീകളെ പോലെ 
പാവയ്ക്ക വട്ടത്തില്‍ 
അരിയുന്നതിനെക്കുറിച്ചും 
വെണ്ടയ്ക്കാ വിരലുകളില്‍ 
നഖങ്ങള്‍ നീട്ടി 
വളര്‍ത്തുന്നതിനെക്കുറിച്ചും 
ചുണ്ടുകളില്‍ ചായം 
പുരട്ടുന്നതിനെക്കുറിച്ചും 
അതുമല്ലെങ്കില്‍  
കുട്ടികളുടെ ട്യൂഷന്‍ ടീച്ചറുടെ 
പിന്നാമ്പുറം 
മുഴുവന്‍ തുറന്നു കാണിക്കുന്ന
വേഷങ്ങളെക്കുറിച്ചും 
കവിതകളെഴുതുക.



നിന്‍റെ അധരങ്ങള്‍ 
എന്‍റെ അധരങ്ങളില്‍ 
അമരുമ്പോള്‍ 
ഏഴു കടലാഴങ്ങളുടെ 
തണുപ്പില്‍ ഞാന്‍ വീണുപോകുന്ന 
കാഴ്ചകള്‍ നീയിനി എഴുതരുത്.
അതെനിക്ക്   മാത്രം ഹൃദയംകൊണ്ടു 
വായിക്കാനുള്ള അക്ഷരങ്ങളാകട്ടെ.



നിന്‍റെ കവിതകള്‍ക്ക് 
കാത്തിരിക്കുന്നവര്‍ക്കായി 
നീയൊരു  അപഥസഞ്ചാരിണിയാകൂ 
എന്നിലേക്ക്‌ നടന്ന് 
നടന്നു തളര്‍ന്നു പോകുന്ന 
എന്‍റെ  മാത്രം  അപഥസഞ്ചാരിണി


വാക്കുകള്‍ ഹൃദയത്തില്‍ സ്തംഭിച്ചു നില്‍ക്കുന്നു


നിന്നോട് പറയാന്‍ കരുതി വച്ച
വാക്കുകള്‍ ഹൃദയത്തില്‍ 
സ്തംഭിച്ചു നില്‍ക്കുകയാണ്. 


അതിനാല്‍ രാത്രിയുടെ 
ഏകാന്തതകളില്‍ 
ആകാശത്തിനും ഭൂമിക്കുമിടയില്‍ നിന്നും 
നിന്നോട് ഞാന്‍  സംസാരിക്കുന്നത് 
നിശബ്ദതയുടെ വാള്‍മുന കൊണ്ടാണ്. 



എങ്കിലും നിന്‍റെ  ഹൃദയം 
നോവാതെ ഞാന്‍ നോക്കുന്നുണ്ട് 
നിനക്ക് നോവുമ്പോള്‍ 
വേവുന്നത് എന്‍റെ  മനസ്സും 
ചിന്തകളുമാണെന്ന് 
ഇനി  എന്നാണ്  നീ തിരിച്ചറിയുക?



മഞ്ഞവെയിലും മഞ്ഞത്തുമ്പികളും 
പാറുന്ന ഈ ശരത്കാല സന്ധ്യയില്‍ 
ഒരു മഷിത്തണ്ടിനും 
മായ്ക്കാനാവാത്ത വിധത്തിലാണ് 
നിന്‍റെ ഹൃദയത്തിന്‍റെ 
പരുക്കന്‍ പ്രതലങ്ങളില്‍ 
ഞാനെന്‍റെ  പ്രണയം 
എഴുതി ചേര്‍ത്തത്. 


നീ വേനലില്‍ വറ്റി പോകുന്ന 
ഒരു നദി പോലെയാണ് 
പെട്ടെന്ന് നിറയും 
അതിലും വേഗം  വരളും 
എങ്കിലും 
കൊടുമുടിയുടെ മാറു പിളര്‍ന്നു 
ഞാന്‍ പ്രവഹിക്കുന്നത് 
നിന്നിലേക്കെത്താന്‍ മാത്രമാണ്.
നിനക്ക് വറ്റാന്‍ വെയില്‍ നാളങ്ങള്‍ മതി 
ഞാന്‍  നിറഞ്ഞൊഴുകുന്നതാകട്ടെ
നിന്നോടുള്ള ഒടുങ്ങാത്ത  പ്രണയത്തിലും.