Friday, October 14, 2011

ബാല്യത്തിലെ രാക്കാഴ്ചകള്‍

മുനിഞ്ഞു കത്തുന്ന
വിളക്കില്‍ ചുവട്ടില്‍
ഇറയത്തിരുന്നു ഞാന്‍
നിഴല്‍ പടര്‍ന്നിടവഴി
യിലേക്ക് കണ്ണുകള്‍
നട്ടു നിവരുമ്പോള്‍
ഹൃദയത്തിനുള്ളിലൂടെ
ഒരു തീക്കാറ്റ് കുതിക്കുന്നു


കരിപിടിച്ച രൂപങ്ങള്‍
നിഴലായി വളര്‍ന്നു
തഴയ്ക്കുന്നതും
അമ്പിളി ചീന്തിനെ
തള്ളി മാറ്റി ഒരു മേഘം
പാഞ്ഞു പോകുന്നതും
ബാല്യത്തിന്റെ
കരിമ്പടം പുതച്ചോരോ
പേടി പിടിച്ച ഓര്‍മ്മകള്‍
കുന്നില്‍ പുറങ്ങളില്‍ മേയുന്നതും
കരിമ്പനക്കാട്ടിലെ
കൊമ്പുമുളച്ച യക്ഷികള്‍
വിലാസവതികളാകുന്നതും
പൊടിച്ചൂട്ടുകള്‍
ഗുളികന്‍ ത്തറയില്‍
തുള്ളിയാടുന്നതും


അമ്മേയെന്നാര്‍ക്കുന്ന
വേളയില്‍ ഒരു ചെറു
കാറ്റായി അമ്മയെത്തുന്നു
പുകപിടിച്ചയോര്‍മ്മകളെ
ഊതികെടുത്തി
നനുത്ത ഉമ്മകള്‍
കൊണ്ടെന്റെ മുഖം നിറച്ചു
രാത്രിയുടെ കാര്‍മുകില്‍
കൂട്ടില്‍ നിന്നെന്നെ
മാറോടു ചേര്‍ക്കാന്‍
എന്റെ അമ്മയെത്തുന്നു