മുമ്പ് നമുക്കിടയിൽ ഒരു കടൽ
ദൂരമുണ്ടായിരുന്നു.
ഇപ്പോൾ ഒരു ഹൃദയത്തിൽ നിന്നും
മറുഹൃദയത്തിലേക്കു
താമരനൂലിഴയുടെ
നേർത്ത അകലം മാത്രം
നേർത്ത അകലം മാത്രം
മുപ്പതു സംവത്സരങ്ങളോളം
തമ്മിൽ കാണാതെ പോയ
കാലത്തിനു പകരമായി
ബഷീറിന്റെ മതിലുകൾ പോലെ
ഒരു ചുമരിനപ്പുറവും
ഇപ്പുറവും നിന്നു
പരസ്പരം സംസാരിക്കാൻ
കഴിഞ്ഞെങ്കിലെന്നു
നീയാഗ്രഹിച്ചിരുന്നു.
പക്ഷെ കൗമാരത്തിൽ
നീ പറയാൻ മടിച്ച
എന്നോടുള്ള പ്രണയം
വിടർന്ന നമ്മുടെ സ്വപ്ന ഭൂമിയിൽ
വച്ചായിരിക്കണം
കാൽ നൂറ്റാണ്ടു കഴിഞ്ഞു
നീ തുറന്നു വിട്ട പ്രണയത്തെ
വീണ്ടും ഞാനറിയാൻ.
അന്നു വഴിവക്കിൽ കാത്തുകാത്തു
നിന്നിരുന്ന നിന്റെ കണ്ണുകൾ
ഞാൻ കണ്ടിരുന്നില്ല
അകന്നകന്നു പോകുമ്പോൾ
ഹൃദയം പൊട്ടിയ
നിന്റെ കരച്ചിലും കേട്ടിരുന്നില്ല.
ഇനി എനിക്കു നിന്റെ ചിരിക്കുന്ന
കണ്ണുകൾ കാണണം
തിരിച്ചറിയാതെ പോയ
നിന്റെ പ്രണയമൊക്കെയും
അതിനേക്കാൾ പതിന്മടങ്ങായി
പകുത്തു നൽകണം
നീ എനിക്കുവേണ്ടി കാത്തു വച്ചത്
കാൽ നൂറ്റാണ്ടു പിന്നിട്ട
പ്രണയമാണെങ്കിൽ
ഞാൻ നിനക്കു വാഗ്ദാനം ചെയ്യുന്നത്
ഈ ജന്മം മാത്രമല്ല
വരും ജന്മങ്ങളിലെയും
എന്റെ പ്രണയവും ജീവിതവുമാണ്
നിനക്കുവേണ്ടി മാത്രം
പിറക്കാനാഗ്രഹിക്കുന്ന
ജന്മജന്മാന്തരങ്ങൾ.