Thursday, October 31, 2013

അഭ്രപാളികളിൽ നിന്നും രണ്ട് പ്രണയാത്മാക്കൾ

ഇന്നലെ രാത്രി നമ്മൾ 
സംസാരിച്ചു കൊണ്ടിരുന്നത് 
പഴയകാല മലയാള 
ചലച്ചിത്രങ്ങളിലെ 
കഥാപാത്രങ്ങളെക്കുറിച്ചായിരുന്നു


വെള്ളിത്തിരയിൽ 
നിന്നിറങ്ങി വന്ന 
പ്രണയകഥകളിലെ 
നായകനും നായികയും 
കടൽതീരത്ത്‌  കൈകോർത്തു 
നടന്നിരുന്ന നമ്മളെ 
ഓർക്കാപ്പുറത്ത് 
ഒരു നെടുവീർപ്പിന്റെ 
അകമ്പടിയോടെ 
പുണർന്നപ്പോൾ 
നീ കണ്ണുകളടച്ചു 
എന്റെ തോളിൽ മുഖമമർത്തി.


നിന്റെ വിരലുകൾ 
വിറയ്ക്കുന്നുണ്ടായിരുന്നു. 
സ്വരത്തിൽ ചിലമ്പുകളുടെ 
വേഗതയും താളവും 
വെള്ളിത്തിരയിലെ  പോലെ 
ജീവിതത്തിലും നിന്റെ 
പ്രണയത്തിന്റെ വേരുകൾ 
കാമനകളുടെ കരുത്ത് 
ഒറ്റപ്പെടലുകളുടെ 
തുരുത്തിൽ നിന്നും 
നെഞ്ചോട്‌ ചേർക്കുന്ന 
വാത്സല്യത്തിന്റെ നിറവ് 
നമുക്ക് മീതേ  മഴ 
പെയ്യുന്നുണ്ടായിരുന്നു 


നിന്റെ കണ്ണുകളിലെ 
ആഴം പോലെ 
ദേഹത്തെ ഇറുകെ 
പുണരുന്ന 
നിന്റെ പതിഞ്ഞ സ്വരത്തിലെ 
ഇമ്പം പോലെ 
പ്രിയപ്പെട്ടവളെ 
നീയെന്നെ പ്രണയിച്ചു 
കൊണ്ടേയിരിക്കണം 
ഒരിക്കലും വേറിടാതെ 
വെള്ളിത്തിരയിലെ 
പഴയ നായകനെയും 
നായികയെയും പോലെ 
മരണത്തിലും പിരിയാത്ത 
പ്രണയം പോലെ
നീ പറഞ്ഞു കൊണ്ടേയിരുന്നു 
നമുക്ക് മീതേ അപ്പോഴും 
മഴ പെയ്തു കൊണ്ടേയിരുന്നു. 


ദേഹം വെടിഞ്ഞ 
രണ്ടാത്മാക്കളെ പോലെ 
അഭ്രപാളികളിലേക്ക് 
തിരിച്ചു കയറാനാവാത്ത
നായികയും നായകനും 
നമ്മെ വീണ്ടും വരിഞ്ഞു 
മുറുകി കൊണ്ടേയിരുന്നു 
മാനത്ത് പൊടുന്നെ 
ഒരു വെള്ളിടി വെട്ടിയതും 
നിന്റെ വിറയ്ക്കുന്ന അധരങ്ങൾ 
എന്റെ അധരങ്ങളിൽ 
അമർന്നതും ഒരേ നേരത്തായിരുന്നു 


നമ്മുടെ പ്രണയത്തിനു മീതേ 
അപ്പോഴും മഴ തോർന്നിരുന്നില്ല

2 comments:

ajith said...

സിനിമാറ്റിക് പ്രണയമോ?

സൗഗന്ധികം said...

തോരാതെ പ്രണയമഴ...

നല്ല കവിത

ശുഭാശംസകൾ....