ഇന്നലെ ഞാന്‍ സൂര്യനെ
നോക്കിയതേയില്ല
എത്രയോ കാലമായി
ഞാനവനെ അഗാധമായി
പ്രണയിക്കുന്നുണ്ട്
നിത്യവും അവന്‍ വരും മുമ്പേ
കുളിച്ചീറനായി
കണ്ണാടിയില്‍ വീണ്ടും വീണ്ടും നോക്കി
അധരങ്ങളില്‍ അപൂര്‍വമായി മാത്രം
വിടരുന്ന ഒരു ചെറുപുഞ്ചിരി
എടുത്തണിഞ്ഞ്
കണ്ണുകളുടെ ആഴങ്ങളില്‍
പ്രണയം നിറച്ചു
ഞാനവനെ കാത്തു നില്‍ക്കുമായിരുന്നു
വന്നാലുടന്‍ എന്‍റെ കവിളില്‍
ചെറുതായി തട്ടി അവന്‍ യാത്ര തുടരും
അവനെ പിന്തുടര്‍ന്നാണ് ഞാന്‍
വീട്ടിലെ ഓരോ കൊച്ചു ജോലികളും
ചെയ്തു തീര്‍ത്തിരുന്നത്
എന്‍റെ നിഴല്‍
എന്‍റെ പകലുറക്കം
എല്ലാം അവന് വേണ്ടി
പരിമിതപ്പെടുത്തിയതായിരുന്നു
അവന്‍ തിരിച്ചു പോകും മുമ്പേ
പകലിന്‍റെ ക്ഷീണം പടര്‍ന്ന
മുഖം കഴുകി നെറ്റിയിലൊരു
തൊടുക്കുറിയും
മുടിയിഴകളില്‍ കൊരുത്തിട്ട
പൂക്കളുമായി
യാത്രയാക്കാന്‍ ഞാന്‍ ഒരുങ്ങി നില്‍ക്കും
എന്‍റെ നിറഞ്ഞ മിഴികളില്‍
അമര്‍ത്തി ചുംബിക്കാതെ
അവന്‍ പടിയിറങ്ങുമായിരുന്നില്ല
തലേന്ന് രാത്രി മട്ടുപ്പാവില്‍
നില്‍ക്കുമ്പോഴാണ്
ചന്ദ്രന്‍ പറഞ്ഞത്
നോക്കൂ നീ എന്തിനാണിങ്ങനെ
സൂര്യനെ പ്രണയിക്കുന്നത്
അവന്‍ സ്വാര്‍ത്ഥനാണ്
അവന്‍റെ പ്രണയത്തില്‍
കാപട്യമുണ്ട്
അവന്‍ വരുമ്പോള്‍ മറ്റാരെയും
തിളങ്ങാന്‍ അനുവദിക്കുകയില്ല
ഒരു നിമിഷം പോലും നിശ്ചലനാകാതെ
അവന്‍ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കുന്നു
നീയല്ലേ ഏതു നേരവും
അവന്‍റെ പിറകെ പായുന്നത്
ഒരിക്കല്‍ പോലും അവന്‍ നിന്നെ
പിന്തുടരുന്നില്ല
അവന്‍റെ ചുംബനത്തില്‍ പോലും
കലര്‍പ്പുണ്ട്.
നീ എന്നെ നോക്കൂ
വന്നാലുടന്‍ ഞാന്‍ നടക്കുന്നത്
നിന്‍റെ പിറകെയാണ്
നീ എവിടെ പോകുന്നുവോ
അവിടെയെല്ലാം ഞാനും
നിന്നെ പിന്തുടരുന്നുണ്ട്
എന്‍റെ ആകാശത്തു
കോടിക്കണക്കിന്
നക്ഷത്ര സുന്ദരികളുണ്ട്
ഞാന്‍ സ്വാര്‍ത്ഥനല്ലാത്തതു കൊണ്ടു
അവരെയും പ്രകാശിക്കാന്‍
അനുവദിക്കുന്നു
അവരെല്ലാം എന്നെ സ്വന്തമാക്കാന്‍
ആഗ്രഹിക്കുന്നുണ്ട്
എങ്കിലും ഞാന്‍ അവരെ ആരെയും
പ്രണയിക്കുന്നില്ല
ഞാന്‍ പ്രണയിക്കുന്നത് നിന്നെയാണ്
കാരണം എന്നെ ഉറ്റുനോക്കുന്ന
നിന്‍റെ കണ്ണുകളില്‍
പ്രണയത്തിന്‍റെ ഒരു സാഗരമുണ്ട്
സ്വപ്നങ്ങളുടെ തിരമാലകളുണ്ട്
എല്ലാവരും എന്നെ കളങ്കിതന്‍
എന്നാക്ഷേപിക്കുമെങ്കിലും
നിന്‍റെ നോട്ടങ്ങളില്‍ അത്തരമൊരു
ദുസ്സൂചന ഞാനൊരിക്കലും
കണ്ടിട്ടില്ല
അതിനാല്‍ നീ എന്നെ പ്രണയിക്കൂ
എന്നെ മാത്രം
അവന്‍ രാവിലെ വരും
വൈകുന്നേരം പോകും
ഒരു വ്യവസ്ഥയും
വെള്ളിയാഴ്ചയുമില്ലാത്തവന്‍
പക്ഷേ ഞാന്‍ നിന്‍റെ ആകാശത്തു
തന്നെയുണ്ട്
ഒന്ന് മിഴികള്‍ ഉയര്‍ത്തിയാല്‍
നിനക്കെന്നെ കാണാം
പ്രണയിക്കുമ്പോള്‍ ദാനം
ചെയ്യുന്നതു പോലെയാകണം
പാത്രം അറിഞ്ഞു മാത്രം ദാനം ചെയ്യണം
അങ്ങനെയാണ് ഇന്നലെ ഞാന്‍
സൂര്യനെ നിരാകരിച്ചത്
എന്നെ കാണാതെ പലവട്ടം
അവന്‍ ജാലക പാളിയിലും
വാതില്‍പ്പടിയിലും
വന്നെത്തി നോക്കിയിരുന്നു
പതിവു പോലെ എതിരേല്‍ക്കാനോ
യാത്രയാക്കാനോ ഞാന്‍ പോയില്ല
ഇന്നു പക്ഷേ സൂര്യന്‍ പതിവിലും
നേരത്തെയെത്തി
എന്‍റെ ജാലകപാളിയില്‍
മുട്ടിവിളിച്ചു അവന്‍ പറഞ്ഞു
നോക്കൂ നിന്നോടുള്ള
എന്‍റെ പ്രണയത്തില്‍
ഒരു കാപദ്യവുമില്ല
ചുംബനത്തില്‍ കലര്‍പ്പുമില്ല
ഇന്ന് ഞാന്‍ പോകുന്നത്
നാളെ നിന്നെ തേടി വരാനാണ്
സമുദ്ര സ്നാനം ചെയ്യും മുമ്പ്
വേര്‍പാടിന്‍റെ നൊമ്പരത്തില്‍
നിറഞ്ഞ നിന്‍റെ കണ്ണുകള്‍
എനിക്ക് കാണണം
5 comments:
ഇഷ്ടമായി. നല്ല വരികൾ
കാപദ്യം ! കാപട്യമല്ലേ ?
nalla kavitha
nalla kavitha
സകലരും മൂടിപ്പുതച്ചുറങ്ങുമ്പോള്‍
പതിയെ ജനലരികില്‍ വന്നു കിന്നരിക്കുന്ന ചന്ദ്രന്‍ ശരിക്കും ഒരു കള്ളക്കാമുകന്‍ തന്നെ..!!
ആരാണ് വീണു പോകാത്തത്.?:P
പാവം സൂര്യന്‍..;)
വരികള്‍ മനോഹരം..!!
wElcOme tO mY wOrLd!
നല്ല കവിത. ആശംസകള്‍
ആരെങ്കിലും പറഞ്ഞ ഉടന്‍ സ്നേഹത്തെ തള്ളിപ്പറയരുത് ....
അല്ലെ ?
Post a Comment