Saturday, May 26, 2012

എന്‍റെ പ്രണയത്തിന് ഉപാധികളുണ്ട്

അവന്‍ പറഞ്ഞു ഞാന്‍ നിന്നെ
ഒരു കൊടുങ്കാറ്റു പോലെ
പ്രണയിക്കുന്നുണ്ട്
എന്‍റെ വേരുകള്‍ മുഴുവന്‍
നിന്നിലാഴ്ന്നിരിക്കുന്നു
ഒരാള്‍ പറയാതെ തന്നെ
തൊട്ടറിയേണ്ട ഒന്നാണ്
പ്രണയം
എന്നിട്ടും നീയെന്നെ അറിയുന്നില്ല
നീയെന്തുകൊണ്ടാണ്
ഇങ്ങനെ എനിക്ക് നേരെ മുഖം
തിരിക്കുന്നത്?


എനിക്ക് നിന്നോട് പറയാന്‍
ഇത്രമാത്രം കൂട്ടുകാരാ
ഒരു ഉപാധിയും പാടില്ല
എന്നതാണ് പ്രണയത്തിന്റെ നിയമം
എങ്കിലും എന്‍റെ പ്രണയത്തിനു
ഒരുപാട് ഉപാധികളുണ്ട്
പുതിയ കാലഘട്ടത്തിലെ
പ്രണയത്തില്‍ എനിക്കിപ്പോള്‍ വിശ്വാസമില്ല



എന്‍റെ ആകാശത്ത് സൂര്യനായും
ചന്ദ്രനായും നീ മാത്രമേ ഉണ്ടാവൂ
അതുപോലെ നിന്റെ ആകാശത്ത്
ഞാനല്ലാതെ ഒരൊറ്റ നക്ഷത്രവും ഉദിക്കരുത്.
എന്നെയല്ലാതെ മറ്റാരെയും നീ പ്രണയിക്കരുത്.


നിനക്കീ ഉപാധികളില്‍ പരാതിയില്ലാതെ
ഹൃദയരക്തത്തില്‍ മുക്കി ഒരു ഒപ്പ്
വയ്ക്കാന്‍ കഴിയുമെങ്കില്‍
വിരലുകളില്‍ വിരല്‍ കോര്‍ത്തു
ഇനിയുള്ള ദൂരങ്ങള്‍ നമുക്ക് പിന്നിടാം

മുഖരം

മഴ നനഞ്ഞെത്തിയ സന്ധ്യയിത്
പൊന്നു പൂത്ത കണിക്കൊന്നകള്‍ സാക്ഷി


നിമിഷങ്ങളുടെ പദവിന്യാസ
ത്തിലൂടെയിന്നു പൗര്‍ണമി
നാണം പൂണ്ടെത്തുന്നു
അമാവാസിക്കും പൗര്‍ണമിക്കും
ഇടയില്‍ കുരുങ്ങി പോയ മനസ്സ്


ചുടുചോരയില്‍ കുതിര്‍ന്ന
മണ്ണില്‍ നിന്നും നിന്റെ
ശിരസ്സുയര്‍ത്തി വെയ്ക്കാന്‍
എന്‍റെ ആവനാഴിയിലെ
അവസാനത്തെ ഒരമ്പ്


ചുമരുകളുമായുള്ള സംവാദ
ങ്ങളാണിനി കളിക്കൂട്ടുകാര്‍
വിളര്‍ത്ത കാവല്‍ക്കാര്‍


ഓര്‍മ്മകളില്‍ വിരുന്നുണ്ണുന്ന
വെള്ളിമേഘങ്ങളുടെ നിഴല്‍
വീണു തണല്‍ വിരിച്ച
എന്‍റെ ഗ്രാമവീഥികളും
അമ്മയുടെ നേര്‍ത്ത വിരല്‍
തുമ്പിലൂറുന്ന വാത്സല്യ സ്മൃതികളില്‍
ചാലിച്ചെടുത്ത മോഹങ്ങളൊക്കെയും
നഖമുനകളാല്‍ ഞാനീ
നരച്ചമുഖങ്ങളില്‍ കോറിയിടുന്നു

ജലച്ചായം

മകന്‍ വരച്ച
ജലച്ചായചിത്രത്തില്‍
തുളുമ്പും മണ്‍കുടങ്ങളേറ്റിയ
പെണ്‍കുട്ടികള്‍ വേച്ചു വീഴുന്നു
അവരുടെ മുടിയിഴകളില്‍
കാട്ടാറിന്റെ നിഴല്‍
ചുണ്ടുകളില്‍
പേമാരിയുടെ ചുവടുകള്‍
മേനിയില്‍
കൊടുങ്കാറ്റിന്റെ വേരുകള്‍.



ജീവിതത്തിലെ
നിത്യദുരിതങ്ങളുടെ
ധാരാളിത്തം അവന്റെ
വര്‍ണ്ണങ്ങളെങ്ങനെ
കണ്ടെത്തിയെന്ന്‌
ഞാന്‍ അതിശയിക്കുമ്പോള്‍
അവന്‍ പറഞ്ഞു
അമ്മയുടെ മുഖം
വസന്തകാലത്തെ
ഓര്‍മ്മിപ്പിക്കുന്നു
കൊടുംവേദനകളുടെ
ശൈലങ്ങള്‍ താണ്ടിയ
പോറലുകള്‍
അമ്മയുടെ ചിരിയിലില്ല
നിറങ്ങളുടെ
ഋതുഭേദങ്ങള്‍
അമ്മയെ മൂടുമ്പോള്‍
ഞാനെന്റെ ചായക്കൂട്ടുകള്‍
ഒരുക്കുകയാണ്‌

Monday, March 19, 2012

ആകാശത്തിനും കടലുകള്‍ക്കും പറയാനുണ്ടായിരുന്നത്‌

നിന്റെയീ തിളങ്ങുന്ന
കണ്ണുകള്‍ എനിക്കിഷ്ടമാണ്‌
അതില്‍ സാഗരത്തിന്റെ ആഴങ്ങളുണ്ട്‌
പടിയിറങ്ങിപ്പോയ ഭൂതകാലത്തിന്റെ
കാലടിയടയാളങ്ങളുണ്ട്‌.


നിന്റെ നേര്‍ത്ത വിരലുകളില്‍
അറ്റുപോകാന്‍ മടിക്കുന്ന
എന്റെ വിരല്‍സ്‌പര്‍ശം
വെയില്‍മാഞ്ഞ സന്ധ്യകളില്‍
വര്‍ത്തമാനവും ഭാവിയും
മിഴിപൊത്തിയ
ഊടുവഴികളിലൂടെ നമ്മള്‍
നടന്നു പോകുമ്പോള്‍
ആര്‍ദ്രമായ നിന്റെ വിരലുകളില്‍
വിറയ്‌ക്കുന്ന എന്റെ വിരലുകള്‍
കോര്‍ത്തിരുന്നത്‌ ഇന്നലെയെന്ന
പോലെ ഞാനിപ്പോഴും
പുഞ്ചിരിക്കുന്ന ഒരോര്‍മ്മയായി
ഹൃദയത്തില്‍ ഓമനിക്കുന്നുണ്ട്‌.


നിന്റെ നനഞ്ഞ അധരങ്ങള്‍
എന്റെ മിഴികളില്‍ അമര്‍ന്നപ്പോഴാണ്‌
എത്രമേല്‍ സ്‌നേഹിക്കുന്നു
വെന്ന്‌ നമ്മള്‍ തിരിച്ചറിഞ്ഞത്‌
നമുക്കു ചുറ്റുമപ്പോള്‍
ഒരു ലോകമുണ്ടായിരുന്നില്ല
നീയും ഞാനുമല്ലാതെ
മറ്റൊന്നുമുണ്ടായിരുന്നില്ല
എങ്കിലും ദൂരെ കടലുകള്‍ അസ്വസ്ഥമായത്‌
ആകാശം മഴമേഘങ്ങളാല്‍ രൗദ്രയായത്‌
ആ ചുംബനം എന്റെ മിഴികള്‍
ഏറ്റുവാങ്ങിയപ്പോഴായിരുന്നില്ലേ?

Thursday, February 9, 2012

അവന്‍

എന്റെ ആത്മാവില്‍
അവന്റെ പേരും നാളും
കൊളുത്തി വച്ചത്‌
ആരാണെന്നെനിക്കറിയില്ല.


അവന്റെ മിഴികളില്‍
എന്റെ മോഹങ്ങള്‍
നിരത്തി വച്ചത്‌
എന്തിനാണെന്നുമറിയില്ല.


ഞാനാദ്യമായി
അവനെ കാണുമ്പോള്‍
നനഞ്ഞ പീലികള്‍
തിങ്ങിയ കണ്ണുകളില്‍
നിറയെ എന്റെ സ്വപ്‌നങ്ങളുടെ
തിരയുണ്ടായിരുന്നു.


അവന്റെ ചുണ്ടുകളില്‍
എന്റെ പേര്‌
അവന്റെ നെഞ്ചില്‍
എന്റെ മുഖം.


ദൈവത്തിനു മാത്രം
കാണാന്‍ കഴിയുന്ന
ശിരോലിഖിതത്തില്‍
അവന്റെ പേരിനൊപ്പം
എന്റെ പേരും നാളും
എഴുതപ്പെട്ടത്‌
ഞങ്ങള്‍ ഒരുമിച്ചാണ്‌
കണ്ടുപിടിച്ചത്‌.


അന്നൊരു പൗര്‍ണമിയായിരുന്നു
പ്രണയിക്കുന്നവര്‍ക്ക്‌
സ്വപ്‌നങ്ങള്‍ പങ്കുവയ്‌ക്കാന്‍
ദൈവം മാറ്റിവച്ച ദിനം

നീലനക്ഷത്രങ്ങള്‍ പൂക്കുന്ന ചില്ല

നിത്യവും ഉമ്മറത്തിരിക്കുമ്പോള്‍
മണ്‍പടവുകളിറങ്ങി
ആരോ നടന്നു വരുന്ന
കാലൊച്ച കേള്‍ക്കാറുണ്ട്‌.


അമ്പരപ്പില്‍ മുഖമുയയര്‍ത്തുമ്പോള്‍
പാരിജാതത്തിന്റെ
കൊമ്പില്‍ വെയിലേറ്റു
തിളങ്ങുന്ന കടുംനീല
നിറമുള്ള ഒരു പക്ഷി
ഇതിന്റെ പേരെന്തായിരിക്കും?


ചുണ്ടുകള്‍ നന്നേ
വളഞ്ഞിരിക്കുന്നതിനാല്‍
വാഴപ്പൂങ്കിളിയെന്ന്‌ അമ്മ
വീണ്ടും ശബ്ദമുയര്‍ത്തി
വരുന്നതാരാണ്‌?


നിറയൗവനത്തില്‍
ജീവിതത്തിന്റെ
പടിയിറങ്ങിപ്പോയ ചേച്ചി?
ഐശ്വര്യത്തിന്റെ
ദീപ്‌തിയില്ലാത്ത മുഖം
ചേച്ചിയുടേതല്ലെന്ന്‌ അമ്മ



സ്‌നേഹത്തിന്റെ സുഗന്ധമുള്ള
പേരറിയാത്ത മഞ്ഞപ്പൂക്കള്‍
പരവതാനി വിരിച്ച
മുറ്റത്തു പതിയുന്ന
ഈ കാലൊച്ചകള്‍
പിന്നെ ആരുടേതാണ്‌?


ഒരുപാട്‌ പകല്‍ക്കിനാവുകള്‍
ചേക്കേറിയ ചില്ലയാണ്‌
എന്റെ മനസ്സെന്ന്‌ അമ്മ

Saturday, January 14, 2012

ഇതെന്റെ ഹൃദയമായിരുന്നു

ഇതെന്റെ ഹൃദയമായിരുന്നു
അതുകൊണ്ടാണ്‌ നീ ഇതളുകള്‍
കശക്കിയെറിഞ്ഞപ്പോള്‍
ഞരമ്പുകള്‍ക്കിടയിലൂടെ
ചുടുനിണം ചീറ്റിയത്‌.


ഇതെന്റെ ഹൃദയമായിരുന്നു
അതുകൊണ്ടാണ്‌ നീയെന്റെ
ചുംബനങ്ങള്‍ക്ക്‌ നേരെ
മുഖം തിരിച്ചപ്പോള്‍
അപമാനത്തിന്റെ നെരിപ്പോടിലത്‌
വെന്തുനീറിയത്‌


ഇതെന്റെ ഹൃദയമായിരുന്നു
അതുകൊണ്ടാണ്‌
നീയെന്നെ പുറംകാലുയര്‍ത്തി
തൊഴിച്ചെറിഞ്ഞപ്പോള്‍
സീതയെപ്പോലെ
ഭൂമി പിളര്‍ന്നത്
ആഴങ്ങളിലേക്ക്‌ മാഞ്ഞുപോകാന്‍
നെഞ്ചുരുകി കേണത്‌


ഇതെന്റെ ഹൃദയമാണ്‌
അതിനാല്‍ നീ നിഷേധിച്ച
ചുംബനവും പ്രണയവും
കരുതലുമെല്ലാം വിരല്‍ത്തുമ്പിലൂടെ
ഇറ്റിറ്റു വീണെങ്കിലും
ഞാനുയര്‍ത്തെഴുന്നേല്‍ക്കുക
തന്നെ ചെയ്യും വെണ്‍ചാരത്തില്‍
നിന്നും കരുത്താര്‍ജ്ജിച്ച്‌
ഫീനിക്‌സ്‌ പക്ഷിയെപ്പോലെ