Showing posts with label kavitha. Show all posts
Showing posts with label kavitha. Show all posts

Friday, September 14, 2012

ഒരു പൂക്കൂടയ്ക്കും പറയാന്‍ കഴിയാത്തത്

പൂക്കൂട കൈമാറുമ്പോള്‍
നീ പറഞ്ഞിരുന്നു
ആ പൂക്കളില്‍ പ്രണയത്തോടെ
മുഖം ചേര്‍ക്കാന്‍ മറന്നു പോകരുതെന്ന്.
അതില്‍ നിറയെ
നിന്റെ ചുംബനങ്ങള്‍ ഉണ്ടായിരുന്നു.


ഇണക്കിളികള്‍
കൊക്കില്‍ കൊക്കുരുമ്മിയ
ആശംസാ കാര്‍ഡില്‍
നിന്റെ സ്നേഹത്തിന്‍റെ ഉപ്പും
വിയര്‍പ്പും ഉണ്ടെന്ന്‌
നൂറ്റൊന്നു തവണ മന്ത്രാക്ഷരികള്‍
ഉരുവിടുന്നതുപോലെ
നിന്നെ ഞാന്‍ സ്നേഹിക്കുന്നു
എന്നുറക്കെ പറഞ്ഞു
അതില്‍ എത്രയോ തവണ
എനിക്കുള്ള ചുംബനങ്ങള്‍
നീ അടക്കം ചെയ്തിരുന്നു



എന്നിട്ടും നിന്റെ പൂക്കുടയിലെ
പ്രണയം ചുംബനങ്ങള്‍
നൂറ്റൊന്നു മന്ത്രാക്ഷരികള്‍
ഒന്നും സ്പര്‍ശിക്കാതെ
ഞാന്‍ ചവറ്റുക്കൊട്ടയിലെറിഞ്ഞു



അന്നെന്റെ ഹൃദയം നിന്റെ
പ്രണയത്തോട് മുഖം തിരിച്ചിരുന്നു
കണ്ണീര്‍ നിറഞ്ഞ നിന്റെ
ഒടുവിലത്തെ ആഴമുള്ള നോട്ടം
വിട്ടു പോകരുതെന്ന് കേണു
നീയെന്റെ വിരലുകളില്‍
കൈനീട്ടി പിടിച്ചത്


ഈ കാലത്തും ഇതുപോലൊരു
പ്രണയമോ എന്ന് നീ
അതിശയിപ്പിച്ചത്
കൗമാരകാലത്തേക്ക്
മനസ്സിനെ മടക്കി കൊണ്ടു പോയിരുന്നത്
നിന്റെ ഈ സ്നേഹം തന്നെയായിരുന്നുവെന്നു
ഞാന്‍ തിരിച്ചറിയുകയാണ്



വൃന്ദാവനത്തില്‍ നിന്നും വേര്‍പെട്ടു പോയ
രാധയും കൃഷ്ണനും നമ്മളായിരുന്നു
അകം നിറഞ്ഞിട്ടും അകന്നു പോയവര്‍
ദൂരങ്ങള്‍ താണ്ടുമ്പോഴും ആഴിയില്‍ ഉഴറിയവര്‍
എന്‍റെ രാധേ എന്ന് നീ കേഴുമ്പോള്‍
ഇനിയുമെങ്ങനെ ഞാന്‍ വിളി കേള്‍ക്കാതിരിക്കും?

Thursday, September 6, 2012

വീണ്ടും നക്ഷത്രങ്ങള്‍ ഇല്ലാത്ത ഒരാകാശം

ഒരു ദിവസം നിന്നോട്
ഞാന്‍ പറഞ്ഞിരുന്നു
എന്‍റെ ആകാശത്ത്
നക്ഷത്രങ്ങള്‍ ഇല്ലെന്ന്
ശൂന്യമായ ആകാശം
നക്ഷത്രങ്ങള്‍ ചിരിക്കാത്ത രാവ്




ഒടുവില്‍ ഞാന്‍ പോലുമറിയാതെ
നീയെന്റെ ആകാശത്തെ
നക്ഷത്രങ്ങളായി
ജീവിതത്തില്‍ തനിച്ചാണെന്ന്
തോന്നുമ്പോഴാണ്
എന്നോട് സംസാരിക്കുന്നതെന്ന്
നീ പറഞ്ഞിരുന്നു
എന്നോട് സംസാരിക്കാന്‍
നിനക്ക് ഏകാന്തത വേണമെന്നും




നീ ഓര്‍ക്കുന്നുണ്ടോ
നമ്മള്‍ കണ്ടു പിരിഞ്ഞ
പാതയോരങ്ങള്‍
വെയില്‍ നാളങ്ങള്‍
പുളഞ്ഞ ഒരു നട്ടുച്ച
ഹൃദയത്തെ കൊളുത്തി
വലിച്ച ഒരേയൊരു നോട്ടം
പുഞ്ചിരികള്‍ വേരറ്റു പോയ
സാന്ദ്രിമ നിറഞ്ഞ നിമിഷങ്ങള്‍




നിന്നെയോര്‍ക്കുമ്പോള്‍
ഗ്രീഷ്മത്തില്‍
വറ്റി പോയ ഒരു നദിയുടെ
കണ്ണീരണിഞ്ഞ മുഖം
എന്‍റെ നെഞ്ചില്‍ പിടയുന്നുണ്ട്‌




തിരക്കിനിടയിലും
എന്നോട് നീ പറഞ്ഞിരുന്ന
കൊച്ചു വര്‍ത്തമാനങ്ങള്‍
കളി തമാശകള്‍
നിറയുന്ന സന്ദേശങ്ങള്‍
ഏതു കൊടിയ വേദനയിലും
സാരമില്ല എന്ന നിന്റെ
ചെറു സാന്ത്വനം
നിനക്കറിയുമോ ഞാന്‍
എത്രമാത്രം വേദനിക്കുന്നുവെന്ന്




നിന്റെ നിശബ്ദത
നിറയുന്ന രാത്രികള്‍
എന്‍റെ ആകാശത്തെ
നക്ഷത്രങ്ങളുടെ
മരണമാണ്
നിന്റെ സന്ദേശങ്ങള്‍
പാതിവഴിയില്‍
വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍
മൗനം കൊണ്ടു നീയെന്നെ
ചുംബിക്കുമ്പോള്‍
നീ ഏറ്റവും പ്രണയിച്ച
എന്‍റെ കണ്ണുകള്‍ നിറയുകയാണ്

Wednesday, August 29, 2012

ഞാന്‍ ഒഴുകുകയാണ്....നീയും

നിന്നെ പോലെ
ഇത്രയും ഓമനത്തത്തോടെ
ആരുമെന്നെ പേര്
ചൊല്ലി വിളിച്ചിട്ടില്ല
പറയാതെ പടരുന്ന നിന്റെ
പ്രണയത്തോളം മറ്റൊരു
പ്രണയവും ഇങ്ങനെ
നിഴല്‍ പോലെ
എന്നെ ചൂഴ്ന്നു നിന്നിട്ടില്ല


എന്നിട്ടും ചിലപ്പോഴൊക്കെ
നിശബ്ദത
നമുക്കിടയില്‍ ഒരു കടലായി
പ്രണയം
മഞ്ഞുറയ്ക്കുന്ന താഴ്വാരമായി
നമ്മുടെ ചുംബനങ്ങള്‍
പരസ്പരം സ്പര്‍ശിക്കാത്ത
പൂമ്പാറ്റകളായി



ഇന്നലെ നീ
നിനക്ക് മാത്രം പ്രിയങ്കരമായ
ഓമനപ്പേര് ചൊല്ലിയെന്നെ
വിളിച്ചപ്പോള്‍ ഞാന്‍ വിസ്മയിച്ചു
ഇതുവരെ നീ എന്നെ മറന്നില്ലേ?
കണ്ണുകളില്‍ നിറയെ പ്രണയം
തെളിച്ചു നീ തിരിച്ചു ചോദിച്ചു
ഞാനെങ്ങനെ
എന്‍റെ കബനി നദിയെ മറക്കും?


നീയാണ് എന്‍റെ ഹൃദയത്തിലൂടെ
ഒഴുകുന്ന നദി
എന്‍റെ മാത്രം കബനി നദി
എങ്കിലും നീ വഴി മാറി ഒഴുകുകയാണ്
ഒരിക്കലും എന്നിലെക്കെത്താതെ

Tuesday, July 3, 2012

നിന്നെ പിരിയാന്‍ ഞാനാഗ്രഹിച്ചിരുന്നില്ല

നിന്നെ പിരിയാന്‍ ഒരിക്കലും
ഞാനാഗ്രഹിച്ചിരുന്നില്ല
പക്ഷേ നീയിടയ്ക്കിടെ
കളിയായോ കാര്യമായോ
എന്നെ മറന്നു പോകുന്നു
എന്നു പറയുന്നത്
സഹിക്കാനും എനിക്ക്
കഴിയുമായിരുന്നില്ല


നിന്നെ പിരിഞ്ഞപ്പോഴാണ്
കരയ്ക്കിട്ട മത്സ്യം പോലെ
എന്‍റെ ഹൃദയം ഓരോ നിമിഷവും
പിടഞ്ഞു കൊണ്ടിരിക്കുന്നത്
ഞാന്‍ തിരിച്ചറിഞ്ഞത്.


നേരം പുലരുമ്പോഴും
ഇരുളുമ്പോഴും
നിന്നെ വിളിക്കാന്‍ പല
തവണ ഫോണില്‍
വിരലുകളമര്‍ത്തി
ഞാന്‍ പിന്തിരിഞ്ഞത്
പരിഭവമോ കലഹമോ
നിറയുന്ന ഒരു വാക്ക്
നിന്നില്‍ നിന്നും വീണുപോയാല്‍
താങ്ങാന്‍ കരുത്തില്ലാതെയായിരുന്നു.


നിനക്കറിയാം നിന്നെ
പിരിഞ്ഞു എനിക്ക് ജീവിക്കാന്‍
കഴിയില്ലെന്നും നിന്റെ ഓര്‍മ്മകളില്‍
എത്രത്തോളം ഞാന്‍ വേദനിക്കുമെന്നും
എന്നാലും എന്റെയും നിന്റെയും
വാശി നമ്മെ വീണ്ടും വീണ്ടും
കൊടിയ നൊമ്പരങ്ങളിലേക്കും
അകലങ്ങളിലേക്കും
വലിച്ചിഴയ്ക്കുകയാണ്


നീയും ജയിക്കില്ല
ഞാനും ജയിക്കില്ല
നമ്മള്‍ രണ്ടുപേരും
ഒരുപോലെ ഉരുകുകയാണ്
ഒരുപോലെ സ്നേഹിക്കുകയാണ്
അകന്നന്നു പോകുമ്പോഴും
നിന്നെ വെറുക്കാന്‍
നിന്നെ സ്നേഹിക്കാതിരിക്കാന്‍
എനിക്ക് കഴിയുകയില്ല
അത്രത്തോളം നിന്നെ ഞാനും
നീ എന്നെയും സ്നേഹിക്കുന്നുണ്ട്.
എങ്കിലും നമ്മള്‍ അകന്നു പോവുകയാണ്
ഈ സ്നേഹം മരണം വരെ പിന്തുടരുന്ന
ഒരു വേദനയാവുകയാണ്

Monday, March 19, 2012

ആകാശത്തിനും കടലുകള്‍ക്കും പറയാനുണ്ടായിരുന്നത്‌

നിന്റെയീ തിളങ്ങുന്ന
കണ്ണുകള്‍ എനിക്കിഷ്ടമാണ്‌
അതില്‍ സാഗരത്തിന്റെ ആഴങ്ങളുണ്ട്‌
പടിയിറങ്ങിപ്പോയ ഭൂതകാലത്തിന്റെ
കാലടിയടയാളങ്ങളുണ്ട്‌.


നിന്റെ നേര്‍ത്ത വിരലുകളില്‍
അറ്റുപോകാന്‍ മടിക്കുന്ന
എന്റെ വിരല്‍സ്‌പര്‍ശം
വെയില്‍മാഞ്ഞ സന്ധ്യകളില്‍
വര്‍ത്തമാനവും ഭാവിയും
മിഴിപൊത്തിയ
ഊടുവഴികളിലൂടെ നമ്മള്‍
നടന്നു പോകുമ്പോള്‍
ആര്‍ദ്രമായ നിന്റെ വിരലുകളില്‍
വിറയ്‌ക്കുന്ന എന്റെ വിരലുകള്‍
കോര്‍ത്തിരുന്നത്‌ ഇന്നലെയെന്ന
പോലെ ഞാനിപ്പോഴും
പുഞ്ചിരിക്കുന്ന ഒരോര്‍മ്മയായി
ഹൃദയത്തില്‍ ഓമനിക്കുന്നുണ്ട്‌.


നിന്റെ നനഞ്ഞ അധരങ്ങള്‍
എന്റെ മിഴികളില്‍ അമര്‍ന്നപ്പോഴാണ്‌
എത്രമേല്‍ സ്‌നേഹിക്കുന്നു
വെന്ന്‌ നമ്മള്‍ തിരിച്ചറിഞ്ഞത്‌
നമുക്കു ചുറ്റുമപ്പോള്‍
ഒരു ലോകമുണ്ടായിരുന്നില്ല
നീയും ഞാനുമല്ലാതെ
മറ്റൊന്നുമുണ്ടായിരുന്നില്ല
എങ്കിലും ദൂരെ കടലുകള്‍ അസ്വസ്ഥമായത്‌
ആകാശം മഴമേഘങ്ങളാല്‍ രൗദ്രയായത്‌
ആ ചുംബനം എന്റെ മിഴികള്‍
ഏറ്റുവാങ്ങിയപ്പോഴായിരുന്നില്ലേ?

Thursday, February 9, 2012

അവന്‍

എന്റെ ആത്മാവില്‍
അവന്റെ പേരും നാളും
കൊളുത്തി വച്ചത്‌
ആരാണെന്നെനിക്കറിയില്ല.


അവന്റെ മിഴികളില്‍
എന്റെ മോഹങ്ങള്‍
നിരത്തി വച്ചത്‌
എന്തിനാണെന്നുമറിയില്ല.


ഞാനാദ്യമായി
അവനെ കാണുമ്പോള്‍
നനഞ്ഞ പീലികള്‍
തിങ്ങിയ കണ്ണുകളില്‍
നിറയെ എന്റെ സ്വപ്‌നങ്ങളുടെ
തിരയുണ്ടായിരുന്നു.


അവന്റെ ചുണ്ടുകളില്‍
എന്റെ പേര്‌
അവന്റെ നെഞ്ചില്‍
എന്റെ മുഖം.


ദൈവത്തിനു മാത്രം
കാണാന്‍ കഴിയുന്ന
ശിരോലിഖിതത്തില്‍
അവന്റെ പേരിനൊപ്പം
എന്റെ പേരും നാളും
എഴുതപ്പെട്ടത്‌
ഞങ്ങള്‍ ഒരുമിച്ചാണ്‌
കണ്ടുപിടിച്ചത്‌.


അന്നൊരു പൗര്‍ണമിയായിരുന്നു
പ്രണയിക്കുന്നവര്‍ക്ക്‌
സ്വപ്‌നങ്ങള്‍ പങ്കുവയ്‌ക്കാന്‍
ദൈവം മാറ്റിവച്ച ദിനം

നീലനക്ഷത്രങ്ങള്‍ പൂക്കുന്ന ചില്ല

നിത്യവും ഉമ്മറത്തിരിക്കുമ്പോള്‍
മണ്‍പടവുകളിറങ്ങി
ആരോ നടന്നു വരുന്ന
കാലൊച്ച കേള്‍ക്കാറുണ്ട്‌.


അമ്പരപ്പില്‍ മുഖമുയയര്‍ത്തുമ്പോള്‍
പാരിജാതത്തിന്റെ
കൊമ്പില്‍ വെയിലേറ്റു
തിളങ്ങുന്ന കടുംനീല
നിറമുള്ള ഒരു പക്ഷി
ഇതിന്റെ പേരെന്തായിരിക്കും?


ചുണ്ടുകള്‍ നന്നേ
വളഞ്ഞിരിക്കുന്നതിനാല്‍
വാഴപ്പൂങ്കിളിയെന്ന്‌ അമ്മ
വീണ്ടും ശബ്ദമുയര്‍ത്തി
വരുന്നതാരാണ്‌?


നിറയൗവനത്തില്‍
ജീവിതത്തിന്റെ
പടിയിറങ്ങിപ്പോയ ചേച്ചി?
ഐശ്വര്യത്തിന്റെ
ദീപ്‌തിയില്ലാത്ത മുഖം
ചേച്ചിയുടേതല്ലെന്ന്‌ അമ്മ



സ്‌നേഹത്തിന്റെ സുഗന്ധമുള്ള
പേരറിയാത്ത മഞ്ഞപ്പൂക്കള്‍
പരവതാനി വിരിച്ച
മുറ്റത്തു പതിയുന്ന
ഈ കാലൊച്ചകള്‍
പിന്നെ ആരുടേതാണ്‌?


ഒരുപാട്‌ പകല്‍ക്കിനാവുകള്‍
ചേക്കേറിയ ചില്ലയാണ്‌
എന്റെ മനസ്സെന്ന്‌ അമ്മ

Thursday, September 30, 2010

പ്രവാസിയുടെ പ്രണയം

നിന്‍റെ പ്രണയത്തിനു
മഞ്ഞിന്‍റെ തണുപ്പ്
പൂവിന്‍റെ സൗരഭ്യം
സൂര്യന്‍റെ നിറം
അടിവയറ്റിലെരിയുന്ന
അഗ്നിയുടെ ചൂട്.


കരളുകീറുന്ന മൂര്‍ച്ച
തൊലിയുരിക്കപ്പെടുന്ന
കിനാക്കളുടെ വേദന
ചേങ്ങില കൊട്ടുന്ന
മഴയുടെ ഇരമ്പല്‍.
കണ്ണീരഴിഞ്ഞ
കടലിന്‍റെ നെടുവീര്‍പ്പ്
നറുനിലാവൊഴിഞ്ഞ
കുടകപാലയുടെ ഭാരം.

എങ്കിലുമൊരിക്കല്‍
ചിറകുപൂട്ടി നീ
തളര്‍ന്നെത്തുമ്പോള്‍
നിന്‍റെ പ്രണയത്തിന്‍റെ
നിഴല്‍ മാത്രം ബാക്കിയാവും
ഒറ്റപ്പെടിന്‍റെ ഗര്‍ജ്ജനവും