Wednesday, March 13, 2013

അപഥസഞ്ചാരം


ഞാനവനോട് പറഞ്ഞു 
സ്നേഹം ഒരിക്കലും 
ഒന്നും നിരാകരിക്കുന്നില്ല 
കൈകളിലെ  പൊടിമണല്‍ 
ചെറുതായി ഊതി പറപ്പിച്ചു
തിരകള്‍ക്കു മീതെ നിന്നും 
കണ്ണുകള്‍ അടര്‍ത്തി 
അവന്‍ എനിക്ക് നേരെ തിരിഞ്ഞു 



നീയിനി  സ്നേഹത്തെ 
കവിതകളില്‍ നിന്നും 
അകറ്റി നിര്‍ത്തുക  
പ്രണയത്തെ പടിക്കു പുറത്താക്കൂ 
എന്നിട്ട് നീയൊരു 
അപഥസഞ്ചാരിണിയാകൂ 



കവിതകളുടെ വേറിട്ട 
വഴികളിലൂടെ കയറിയിറങ്ങുന്ന 
ഒരു അപഥസഞ്ചാരിണി
ഭരണസിരാ  കേന്ദ്രങ്ങളുടെ 
ഇടനാഴികകളിലൂടെ 
ചുവന്ന തെരുവുകളിലൂടെ 
കുട്ടികളുടെ കരച്ചിലുകള്‍ 
ഒടുങ്ങാത്ത വീഥികളിലൂടെ 
നീയിനി നടക്കുക.


അല്ലെങ്കില്‍ പൊങ്ങച്ചക്കാരായ 
സ്ത്രീകളെ പോലെ 
പാവയ്ക്ക വട്ടത്തില്‍ 
അരിയുന്നതിനെക്കുറിച്ചും 
വെണ്ടയ്ക്കാ വിരലുകളില്‍ 
നഖങ്ങള്‍ നീട്ടി 
വളര്‍ത്തുന്നതിനെക്കുറിച്ചും 
ചുണ്ടുകളില്‍ ചായം 
പുരട്ടുന്നതിനെക്കുറിച്ചും 
അതുമല്ലെങ്കില്‍  
കുട്ടികളുടെ ട്യൂഷന്‍ ടീച്ചറുടെ 
പിന്നാമ്പുറം 
മുഴുവന്‍ തുറന്നു കാണിക്കുന്ന
വേഷങ്ങളെക്കുറിച്ചും 
കവിതകളെഴുതുക.



നിന്‍റെ അധരങ്ങള്‍ 
എന്‍റെ അധരങ്ങളില്‍ 
അമരുമ്പോള്‍ 
ഏഴു കടലാഴങ്ങളുടെ 
തണുപ്പില്‍ ഞാന്‍ വീണുപോകുന്ന 
കാഴ്ചകള്‍ നീയിനി എഴുതരുത്.
അതെനിക്ക്   മാത്രം ഹൃദയംകൊണ്ടു 
വായിക്കാനുള്ള അക്ഷരങ്ങളാകട്ടെ.



നിന്‍റെ കവിതകള്‍ക്ക് 
കാത്തിരിക്കുന്നവര്‍ക്കായി 
നീയൊരു  അപഥസഞ്ചാരിണിയാകൂ 
എന്നിലേക്ക്‌ നടന്ന് 
നടന്നു തളര്‍ന്നു പോകുന്ന 
എന്‍റെ  മാത്രം  അപഥസഞ്ചാരിണി


വാക്കുകള്‍ ഹൃദയത്തില്‍ സ്തംഭിച്ചു നില്‍ക്കുന്നു


നിന്നോട് പറയാന്‍ കരുതി വച്ച
വാക്കുകള്‍ ഹൃദയത്തില്‍ 
സ്തംഭിച്ചു നില്‍ക്കുകയാണ്. 


അതിനാല്‍ രാത്രിയുടെ 
ഏകാന്തതകളില്‍ 
ആകാശത്തിനും ഭൂമിക്കുമിടയില്‍ നിന്നും 
നിന്നോട് ഞാന്‍  സംസാരിക്കുന്നത് 
നിശബ്ദതയുടെ വാള്‍മുന കൊണ്ടാണ്. 



എങ്കിലും നിന്‍റെ  ഹൃദയം 
നോവാതെ ഞാന്‍ നോക്കുന്നുണ്ട് 
നിനക്ക് നോവുമ്പോള്‍ 
വേവുന്നത് എന്‍റെ  മനസ്സും 
ചിന്തകളുമാണെന്ന് 
ഇനി  എന്നാണ്  നീ തിരിച്ചറിയുക?



മഞ്ഞവെയിലും മഞ്ഞത്തുമ്പികളും 
പാറുന്ന ഈ ശരത്കാല സന്ധ്യയില്‍ 
ഒരു മഷിത്തണ്ടിനും 
മായ്ക്കാനാവാത്ത വിധത്തിലാണ് 
നിന്‍റെ ഹൃദയത്തിന്‍റെ 
പരുക്കന്‍ പ്രതലങ്ങളില്‍ 
ഞാനെന്‍റെ  പ്രണയം 
എഴുതി ചേര്‍ത്തത്. 


നീ വേനലില്‍ വറ്റി പോകുന്ന 
ഒരു നദി പോലെയാണ് 
പെട്ടെന്ന് നിറയും 
അതിലും വേഗം  വരളും 
എങ്കിലും 
കൊടുമുടിയുടെ മാറു പിളര്‍ന്നു 
ഞാന്‍ പ്രവഹിക്കുന്നത് 
നിന്നിലേക്കെത്താന്‍ മാത്രമാണ്.
നിനക്ക് വറ്റാന്‍ വെയില്‍ നാളങ്ങള്‍ മതി 
ഞാന്‍  നിറഞ്ഞൊഴുകുന്നതാകട്ടെ
നിന്നോടുള്ള ഒടുങ്ങാത്ത  പ്രണയത്തിലും.

Friday, February 15, 2013

ആ ആത്മാവിന്‌ എന്‍റെ പേരായിരുന്നു


നീയെന്‍റെ  ആകാശമാവുക
സൂര്യനും ചന്ദ്രനുമാവുക
കോടാനുകോടി നക്ഷത്രങ്ങളായി 
നിന്നെ പൊതിയുന്നത് 
എന്‍റെ പ്രണയമാണ്
എന്‍റെ മാത്രം നിശ്വാസങ്ങളാണ്


വിദൂരങ്ങളില്‍ നിന്ന് 
സംസാരിക്കുമ്പോള്‍ പോലും 
എന്‍റെ ശബ്ദം ഇറുകെ 
നിന്നെ പുണരുന്നതായി 
നീ പറയുമ്പോള്‍ 
നിന്നെ ഓര്‍ക്കാത്ത 
ഒരു നിമിഷം പോലും 
എന്നിലൂടെ കടന്നു പോകുന്നില്ലെന്ന 
എന്‍റെ മറുവാക്കും
ഒരു പാഴ്വാക്കായിരുന്നില്ല


നിന്നോടുള്ള എന്‍റെ പ്രണയം
മുന്നേറാനുള്ള ഉള്‍വിളിയാണ് 
കൊടുങ്കാറ്റുകളെ നേരിടാനുള്ള 
കവചമാണ്
ഏകാന്തമായ വഴികളില്‍ 
നിഴലുപോലെ കൂട്ടു വരുന്ന 
ധൈര്യമാണ് 


മാഞ്ഞു പോകുമോയെന്നു
ഞാന്‍ ഭയന്ന
നിന്‍റെ ചുംബനം 
എന്നെ  ഒറ്റു 
കൊടുക്കാനുള്ളതായിരുന്നില്ല
നിന്‍റെ ഒരൊറ്റ ചുംബനത്തില്‍ 
ഉയര്‍ത്തെഴുന്നേറ്റ 
ആത്മാവിന്‌ എന്‍റെ പേരായിരുന്നു 


Saturday, December 15, 2012

പൂവും കായും തിരിച്ചറിയാത്ത കാലം



പൂവും കായും തിരിച്ചറിയാത്ത 
കാലമായിരുന്നത് 
നീ നട്ട ചെടികള്‍ പിഴുതെടുത്ത് 
അതിനു വേരുകള്‍ മുളച്ചോയെന്നു 
ഞാന്‍ പരീക്ഷിച്ച കാലം 


പൊരിവെയിലില്‍ കൊച്ചു 
അരുവികളില്‍ ചൂണ്ട ലിട്ടു
നീ കുപ്പിയില്‍ സൂക്ഷിച്ച 
മീനുകള്‍ക്ക് ജീവനുണ്ടോ 
എന്നറിയാന്‍ ഞാനവയെ 
മണല്‍പ്പരപ്പില്‍ നിരത്തിയിട്ട കാലം 


എനിക്ക് കളിക്കാനായി 
ഓടിയോടി നീ പിടിച്ചു 
തുമ്പികളെ കൊണ്ട് 
ഞാന്‍ കല്ലെടുപ്പിച്ച കാലം 
തടാകത്തില്‍ നീന്തി നീ 
തണ്ടോടിച്ച ആമ്പലുകളെ 
കരുണ വറ്റിയ കണ്ണുകളോടെ 
പിച്ചി ചീന്തിയെറിഞ്ഞ കാലം
നിന്റെ കടലാസ്സു തോണികളെ
തലകീഴായി മറിച്ചിട്ട കാലം 


എന്നിട്ടും നീ പിടിച്ച 
മിന്നാമിന്നികളെ മാത്രം 
ഞാനൊന്നും ചെയ്തിട്ടില്ല 
ഓരോ രാവിലും ഞാനവയെ 
നിനക്ക് വേണ്ടി ആകാശത്തിലേക്ക് 
അഴിച്ചു വിടുന്നു  
അവ നക്ഷത്രങ്ങളായി 
നിന്നോട് മന്ത്രിക്കുന്നത് 
ഇപ്പോഴും ഞാന്‍ നിന്നെ 
സ്നേഹിക്കുന്നുണ്ടെന്ന് തന്നെയല്ലേ? 


Monday, October 1, 2012

ഇന്നലെ ഞാന്‍ സൂര്യനെ നോക്കിയതേയില്ല


ഇന്നലെ ഞാന്‍ സൂര്യനെ
നോക്കിയതേയില്ല 
എത്രയോ കാലമായി 
ഞാനവനെ അഗാധമായി 
പ്രണയിക്കുന്നുണ്ട് 


നിത്യവും അവന്‍ വരും മുമ്പേ
കുളിച്ചീറനായി 
കണ്ണാടിയില്‍ വീണ്ടും വീണ്ടും നോക്കി 
അധരങ്ങളില്‍ അപൂര്‍വമായി മാത്രം
വിടരുന്ന ഒരു ചെറുപുഞ്ചിരി 
എടുത്തണിഞ്ഞ്
കണ്ണുകളുടെ ആഴങ്ങളില്‍ 
പ്രണയം നിറച്ചു 
ഞാനവനെ കാത്തു നില്‍ക്കുമായിരുന്നു 



വന്നാലുടന്‍ എന്‍റെ കവിളില്‍ 
ചെറുതായി തട്ടി അവന്‍ യാത്ര തുടരും
അവനെ പിന്തുടര്‍ന്നാണ് ഞാന്‍ 
വീട്ടിലെ ഓരോ കൊച്ചു ജോലികളും 
ചെയ്തു തീര്‍ത്തിരുന്നത് 
എന്‍റെ നിഴല്‍ 
എന്‍റെ പകലുറക്കം 
എല്ലാം അവന് വേണ്ടി
പരിമിതപ്പെടുത്തിയതായിരുന്നു 
അവന്‍ തിരിച്ചു പോകും മുമ്പേ
പകലിന്‍റെ ക്ഷീണം പടര്‍ന്ന 
മുഖം കഴുകി നെറ്റിയിലൊരു 
തൊടുക്കുറിയും
മുടിയിഴകളില്‍  കൊരുത്തിട്ട 
പൂക്കളുമായി 
യാത്രയാക്കാന്‍ ഞാന്‍ ഒരുങ്ങി നില്‍ക്കും 
എന്‍റെ നിറഞ്ഞ മിഴികളില്‍ 
അമര്‍ത്തി ചുംബിക്കാതെ 
അവന്‍ പടിയിറങ്ങുമായിരുന്നില്ല 


തലേന്ന് രാത്രി മട്ടുപ്പാവില്‍ 
നില്‍ക്കുമ്പോഴാണ് 
ചന്ദ്രന്‍ പറഞ്ഞത് 
നോക്കൂ  നീ എന്തിനാണിങ്ങനെ 
സൂര്യനെ പ്രണയിക്കുന്നത് 
അവന്‍ സ്വാര്‍ത്ഥനാണ്
അവന്‍റെ  പ്രണയത്തില്‍ 
കാപട്യമുണ്ട് 
അവന്‍ വരുമ്പോള്‍ മറ്റാരെയും 
തിളങ്ങാന്‍ അനുവദിക്കുകയില്ല 
ഒരു നിമിഷം പോലും നിശ്ചലനാകാതെ
അവന്‍  യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കുന്നു 
നീയല്ലേ ഏതു നേരവും
അവന്‍റെ  പിറകെ പായുന്നത് 
ഒരിക്കല്‍ പോലും അവന്‍ നിന്നെ
പിന്തുടരുന്നില്ല 
അവന്‍റെ ചുംബനത്തില്‍ പോലും
കലര്‍പ്പുണ്ട്. 



നീ എന്നെ നോക്കൂ 
വന്നാലുടന്‍ ഞാന്‍ നടക്കുന്നത് 
നിന്‍റെ പിറകെയാണ് 
നീ എവിടെ പോകുന്നുവോ 
അവിടെയെല്ലാം ഞാനും 
നിന്നെ പിന്തുടരുന്നുണ്ട് 
എന്‍റെ ആകാശത്തു 
കോടിക്കണക്കിന്
നക്ഷത്ര സുന്ദരികളുണ്ട്
ഞാന്‍ സ്വാര്‍ത്ഥനല്ലാത്തതു  കൊണ്ടു 
അവരെയും  പ്രകാശിക്കാന്‍ 
അനുവദിക്കുന്നു 
അവരെല്ലാം എന്നെ സ്വന്തമാക്കാന്‍ 
ആഗ്രഹിക്കുന്നുണ്ട് 
എങ്കിലും ഞാന്‍ അവരെ ആരെയും 
പ്രണയിക്കുന്നില്ല 


ഞാന്‍ പ്രണയിക്കുന്നത് നിന്നെയാണ് 
കാരണം എന്നെ ഉറ്റുനോക്കുന്ന 
നിന്‍റെ കണ്ണുകളില്‍ 
പ്രണയത്തിന്‍റെ ഒരു സാഗരമുണ്ട് 
സ്വപ്നങ്ങളുടെ തിരമാലകളുണ്ട്
എല്ലാവരും എന്നെ കളങ്കിതന്‍
എന്നാക്ഷേപിക്കുമെങ്കിലും  
നിന്‍റെ നോട്ടങ്ങളില്‍ അത്തരമൊരു 
ദുസ്സൂചന ഞാനൊരിക്കലും 
കണ്ടിട്ടില്ല 
അതിനാല്‍ നീ എന്നെ പ്രണയിക്കൂ 
എന്നെ മാത്രം 
അവന്‍ രാവിലെ വരും 
വൈകുന്നേരം പോകും 
ഒരു വ്യവസ്ഥയും 
വെള്ളിയാഴ്ചയുമില്ലാത്തവന്‍ 
പക്ഷേ ഞാന്‍ നിന്‍റെ ആകാശത്തു 
തന്നെയുണ്ട്‌ 
ഒന്ന് മിഴികള്‍ ഉയര്‍ത്തിയാല്‍ 
നിനക്കെന്നെ കാണാം 
പ്രണയിക്കുമ്പോള്‍ ദാനം 
ചെയ്യുന്നതു പോലെയാകണം 
പാത്രം അറിഞ്ഞു മാത്രം ദാനം ചെയ്യണം 



അങ്ങനെയാണ് ഇന്നലെ ഞാന്‍ 
സൂര്യനെ നിരാകരിച്ചത് 
എന്നെ കാണാതെ പലവട്ടം 
അവന്‍ ജാലക പാളിയിലും 
വാതില്‍പ്പടിയിലും 
വന്നെത്തി നോക്കിയിരുന്നു 
പതിവു പോലെ എതിരേല്‍ക്കാനോ 
യാത്രയാക്കാനോ ഞാന്‍ പോയില്ല 
ഇന്നു പക്ഷേ സൂര്യന്‍ പതിവിലും 
നേരത്തെയെത്തി 
എന്‍റെ ജാലകപാളിയില്‍ 
മുട്ടിവിളിച്ചു  അവന്‍ പറഞ്ഞു 
നോക്കൂ  നിന്നോടുള്ള 
എന്‍റെ പ്രണയത്തില്‍ 
ഒരു കാപദ്യവുമില്ല 
ചുംബനത്തില്‍ കലര്‍പ്പുമില്ല
ഇന്ന് ഞാന്‍ പോകുന്നത് 
നാളെ നിന്നെ തേടി വരാനാണ് 
സമുദ്ര സ്നാനം ചെയ്യും മുമ്പ്
വേര്‍പാടിന്‍റെ നൊമ്പരത്തില്‍ 
നിറഞ്ഞ  നിന്‍റെ കണ്ണുകള്‍ 
എനിക്ക് കാണണം 


Friday, September 14, 2012

ഒരു പൂക്കൂടയ്ക്കും പറയാന്‍ കഴിയാത്തത്

പൂക്കൂട കൈമാറുമ്പോള്‍
നീ പറഞ്ഞിരുന്നു
ആ പൂക്കളില്‍ പ്രണയത്തോടെ
മുഖം ചേര്‍ക്കാന്‍ മറന്നു പോകരുതെന്ന്.
അതില്‍ നിറയെ
നിന്റെ ചുംബനങ്ങള്‍ ഉണ്ടായിരുന്നു.


ഇണക്കിളികള്‍
കൊക്കില്‍ കൊക്കുരുമ്മിയ
ആശംസാ കാര്‍ഡില്‍
നിന്റെ സ്നേഹത്തിന്‍റെ ഉപ്പും
വിയര്‍പ്പും ഉണ്ടെന്ന്‌
നൂറ്റൊന്നു തവണ മന്ത്രാക്ഷരികള്‍
ഉരുവിടുന്നതുപോലെ
നിന്നെ ഞാന്‍ സ്നേഹിക്കുന്നു
എന്നുറക്കെ പറഞ്ഞു
അതില്‍ എത്രയോ തവണ
എനിക്കുള്ള ചുംബനങ്ങള്‍
നീ അടക്കം ചെയ്തിരുന്നു



എന്നിട്ടും നിന്റെ പൂക്കുടയിലെ
പ്രണയം ചുംബനങ്ങള്‍
നൂറ്റൊന്നു മന്ത്രാക്ഷരികള്‍
ഒന്നും സ്പര്‍ശിക്കാതെ
ഞാന്‍ ചവറ്റുക്കൊട്ടയിലെറിഞ്ഞു



അന്നെന്റെ ഹൃദയം നിന്റെ
പ്രണയത്തോട് മുഖം തിരിച്ചിരുന്നു
കണ്ണീര്‍ നിറഞ്ഞ നിന്റെ
ഒടുവിലത്തെ ആഴമുള്ള നോട്ടം
വിട്ടു പോകരുതെന്ന് കേണു
നീയെന്റെ വിരലുകളില്‍
കൈനീട്ടി പിടിച്ചത്


ഈ കാലത്തും ഇതുപോലൊരു
പ്രണയമോ എന്ന് നീ
അതിശയിപ്പിച്ചത്
കൗമാരകാലത്തേക്ക്
മനസ്സിനെ മടക്കി കൊണ്ടു പോയിരുന്നത്
നിന്റെ ഈ സ്നേഹം തന്നെയായിരുന്നുവെന്നു
ഞാന്‍ തിരിച്ചറിയുകയാണ്



വൃന്ദാവനത്തില്‍ നിന്നും വേര്‍പെട്ടു പോയ
രാധയും കൃഷ്ണനും നമ്മളായിരുന്നു
അകം നിറഞ്ഞിട്ടും അകന്നു പോയവര്‍
ദൂരങ്ങള്‍ താണ്ടുമ്പോഴും ആഴിയില്‍ ഉഴറിയവര്‍
എന്‍റെ രാധേ എന്ന് നീ കേഴുമ്പോള്‍
ഇനിയുമെങ്ങനെ ഞാന്‍ വിളി കേള്‍ക്കാതിരിക്കും?

Thursday, September 6, 2012

വീണ്ടും നക്ഷത്രങ്ങള്‍ ഇല്ലാത്ത ഒരാകാശം

ഒരു ദിവസം നിന്നോട്
ഞാന്‍ പറഞ്ഞിരുന്നു
എന്‍റെ ആകാശത്ത്
നക്ഷത്രങ്ങള്‍ ഇല്ലെന്ന്
ശൂന്യമായ ആകാശം
നക്ഷത്രങ്ങള്‍ ചിരിക്കാത്ത രാവ്




ഒടുവില്‍ ഞാന്‍ പോലുമറിയാതെ
നീയെന്റെ ആകാശത്തെ
നക്ഷത്രങ്ങളായി
ജീവിതത്തില്‍ തനിച്ചാണെന്ന്
തോന്നുമ്പോഴാണ്
എന്നോട് സംസാരിക്കുന്നതെന്ന്
നീ പറഞ്ഞിരുന്നു
എന്നോട് സംസാരിക്കാന്‍
നിനക്ക് ഏകാന്തത വേണമെന്നും




നീ ഓര്‍ക്കുന്നുണ്ടോ
നമ്മള്‍ കണ്ടു പിരിഞ്ഞ
പാതയോരങ്ങള്‍
വെയില്‍ നാളങ്ങള്‍
പുളഞ്ഞ ഒരു നട്ടുച്ച
ഹൃദയത്തെ കൊളുത്തി
വലിച്ച ഒരേയൊരു നോട്ടം
പുഞ്ചിരികള്‍ വേരറ്റു പോയ
സാന്ദ്രിമ നിറഞ്ഞ നിമിഷങ്ങള്‍




നിന്നെയോര്‍ക്കുമ്പോള്‍
ഗ്രീഷ്മത്തില്‍
വറ്റി പോയ ഒരു നദിയുടെ
കണ്ണീരണിഞ്ഞ മുഖം
എന്‍റെ നെഞ്ചില്‍ പിടയുന്നുണ്ട്‌




തിരക്കിനിടയിലും
എന്നോട് നീ പറഞ്ഞിരുന്ന
കൊച്ചു വര്‍ത്തമാനങ്ങള്‍
കളി തമാശകള്‍
നിറയുന്ന സന്ദേശങ്ങള്‍
ഏതു കൊടിയ വേദനയിലും
സാരമില്ല എന്ന നിന്റെ
ചെറു സാന്ത്വനം
നിനക്കറിയുമോ ഞാന്‍
എത്രമാത്രം വേദനിക്കുന്നുവെന്ന്




നിന്റെ നിശബ്ദത
നിറയുന്ന രാത്രികള്‍
എന്‍റെ ആകാശത്തെ
നക്ഷത്രങ്ങളുടെ
മരണമാണ്
നിന്റെ സന്ദേശങ്ങള്‍
പാതിവഴിയില്‍
വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍
മൗനം കൊണ്ടു നീയെന്നെ
ചുംബിക്കുമ്പോള്‍
നീ ഏറ്റവും പ്രണയിച്ച
എന്‍റെ കണ്ണുകള്‍ നിറയുകയാണ്