Thursday, August 18, 2011

ബോധിവൃക്ഷം

പാതിരാവിന്റെ മറപറ്റി
രാജകുമാരന്‍
എന്നേയ്ക്കുമായി
പടിയിറങ്ങി പോയ
അന്തഃപുരമാണെന്റെ മനസ്സ്


നിനക്ക് ജരാനരകളിലും
രോഗങ്ങളിലും
തേഞ്ഞുടഞ്ഞ ചിന്തകളും
നക്ഷത്രങ്ങള്‍ നിറഞ്ഞ
ആകാശവും വേരുറപ്പിക്കാന്‍
ഒരു ബോധിവൃക്ഷവും
കാടിന്റെ മാറുപിളര്‍ന്ന
പ്രാണനും കറ തീര്‍ത്ത
പ്രതീക്ഷകളുടെ
നാമ്പുകളുമുണ്ടായിരുന്നു



എനിക്ക് അന്നം
അന്തഃപുര സ്ത്രീകളുടെ
മുന കൂര്‍ത്ത നോട്ടങ്ങള്‍
അഗ്നിയില്‍ ചുട്ടെടുത്ത വാക്കുകള്‍
ചൂണ്ടിക്കാണിക്കാനാളില്ലാത്ത
അനാഥ മാതൃത്വം
എങ്കിലും
നീ ഭയന്ന ജരാനരകളെ
എന്റെ മനസ്സൊരിക്കലും
സ്വീകരിക്കുകയില്ല

Thursday, August 4, 2011

ആഴങ്ങളില്‍ നഷ്ടപ്പെട്ടവര്‍

ഞാന്‍ അവനോടു ചോദിച്ചിരുന്നു
നീ എന്തിനാണ്
എപ്പോഴുമിങ്ങനെ
എനിക്ക് മിസ്ഡ് കാള്‍
അടിച്ചുകൊണ്ടിരിക്കുന്നത്?

എനിക്ക് നിന്നെ ഒരിക്കലും
നഷ്ടപ്പെടാതിരിക്കാന്‍
ഓരോ നിമിഷവും
നിന്നെ പ്രണയിക്കുന്നു
എന്നോര്‍മ്മിപ്പിക്കാന്‍

മിസ്ഡ് കോളുകള്‍ക്ക്
എന്തെന്ത് അര്‍ഥങ്ങള്‍,
ആഴങ്ങള്‍
നീ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന
നിമിഷം തൊട്ടു
രാത്രി ഉറങ്ങും വരെ
പ്രഭാതങ്ങളില്‍
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍
സന്ധ്യകളില്‍ തിരിച്ചെത്തുമ്പോള്‍
നിന്റെ മിസ്ഡ് കോളുകള്‍
ഓര്‍ക്കാപ്പുറത്തെ
ഒരൊറ്റ ചുംബനം പോലെ
എന്‍റെ മുഖത്തെ വര്‍ണാഭമാക്കിയിരുന്നു.


ഒരിക്കലും പിരിയരുതെന്നാ
ഗ്രഹിച്ചിട്ടും ജീവിതത്തിന്‍റെ
ഏത് തിരിവില്‍ വെച്ചാണ്
നിനക്കെന്നെ എന്നേക്കുമായി
നഷ്ടപ്പെട്ടു പോയത്?

Saturday, July 23, 2011

ഹൃദയമിടിപ്പുകള്‍ നിലയ്ക്കുന്നയിടം

നിന്‍റെ ഓരോ വാക്കുകളിലും
സ്നേഹ സമുദ്രങ്ങളുണ്ട്.
കവിതകളുടെ കൊടുങ്കാറ്റുണ്ട്.
നനുത്ത മയില്‍‌പീലി സ്പര്‍ശമുണ്ട്.
പ്രണയത്തിന്‍റെ പേമാരിയുണ്ട്
നെഞ്ചോട്‌ ചേര്‍ത്തു
പുണരുന്ന കാരുണ്യമുണ്ട്‌
എന്നിട്ടും നിന്നെ ഞാന്‍
അറിയാതെ പോകുന്നതെന്താണ്?

വിരലുകളില്‍ വിരല്‍
കൊരുത്തെടുത്ത പോലെ
വേറിടാന്‍ മടിക്കുന്ന
നിഴലുകള്‍ ഇവിടെ
ബാക്കിയാവുന്നെങ്കിലും
ഹൃദയമിടിപ്പുകള്‍
നിലച്ചു പോകുന്ന
ഈ ഇടവഴിയോരത്തു വെച്ച്
നാം പിരിഞ്ഞു പോകുമ്പോള്‍
ഒരിക്കലും നീ തിരിഞ്ഞു നോക്കരുത്.
എന്‍റെ നിറഞ്ഞ കണ്ണുകള്‍
മറ്റാരും കാണുന്നത് എനിക്കിഷ്ടമില്ല
നിന്നെ പിരിയുകയെന്നാല്‍
അതെന്‍റെ മരണമാണ്.

Tuesday, July 12, 2011

പ്രണയവസന്തം

പൂര്‍വിക സ്വത്തായെനിക്ക്
കൈവന്നതൊരു ചീന്ത്
നീലാകാശം മാത്രമാണെന്ന്
പാതയോരത്തെ തണലില്‍ വെച്ചാണ്
ഞാന്‍ നിന്നോട് പറഞ്ഞത്.


നന്നേ താഴ്ന്ന മരച്ചിലകളില്‍
വിരലുകളോടിച്ചു നീ പറഞ്ഞു
നമുക്കതില്‍ നട്ടു നനച്ചു
പൂക്കള്‍ വിരിയിക്കാമെന്ന്.


അന്ന് രാവില്‍ നാം ഒരിറ്റു
വെണ്ണിലാച്ചാറു നെറ്റിയില്‍ ചാര്‍ത്തി
കൈകൊര്‍ത്താദ്യമായി
നീലാംബരത്തില്‍ പാദമൂന്നിയതും
താരകങ്ങളുടെ കഥകള്‍ കേട്ടുറങ്ങിയതും
മുകിലുകള്‍ പിണങ്ങി പോയ
പ്രഭാതത്തില്‍ മിഴിതുറന്ന
പൂക്കള്‍ ഞെട്ടറ്റു വീണതും
ഈറനായി പോയൊരെന്‍
മിഴികളില്‍ അധരങ്ങളമര്‍ത്തി
ഓരോ ചുംബനത്തിലൂടെയും
നിന്റെ സ്നേഹം മഴമേഘം പോലെ
എന്നിലെക്കൊഴുകിയെത്തുമെന്നും
അതിന്‍റെ ചില്ല കളിലൊരായിരം
പൂക്കള്‍ വിരിയിക്കാമെന്നും മന്ത്രിച്ചത്
പ്രിയനേ, ഇന്നുമെന്റെ ഹൃത്തിലുണ്ട്.

Monday, June 13, 2011

ഈയാം പാറ്റ

ഞാന്‍ ഒരുണര്‍വിന്‍റെ
ഇന്ദ്രജാലം.


ഇരുള്‍ വിഴുങ്ങും
സ്പന്ദനങ്ങളില്‍
കണ്‍ മിഴിക്കുന്നവള്‍.


പ്രാണന്‍
പൊലിയുമെന്നറിഞ്ഞിട്ടും
പൊള്ളുന്ന പ്രണയത്തെ
മുറുകെ പുണര്‍ന്നവള്‍.


ഒരു നിമിഷ ജീവിതത്തിന്‍റെ
വന്യതയും മുരള്‍ച്ചയും
തൊട്ടറിഞ്ഞവള്‍
മിഴികളില്‍
കിനാക്കളെളൊളിപ്പിച്ചവള്‍.


ചിന്തിക്കാനോ
ഓര്‍മ്മിക്കാനോ
കഴിയാത്ത വിധം
നിന്‍റെ ഭ്രമണപഥങ്ങളിലലഞ്ഞു
ഒരു കൊള്ളിയാന്‍ പോലെ
മിന്നി ഭൂമിയിലടിഞ്ഞവള്‍.

Monday, May 23, 2011

പനി


പനിക്കുമോര്‍മ്മയില്‍
കനല്‍ കടയുന്നു.
തലയില്‍ സൂര്യന്‍
സിരകളില്‍ കടല്‍.

ഹൃത്തില്‍ അക്ഷരങ്ങള്‍
ഇരമ്പിയാര്‍ക്കുന്നു
കണ്‍കളില്‍ യക്ഷന്മാര്‍
കൊമ്പു കോര്‍ക്കുന്നു


നിഴലുകള്‍ വളര്‍ന്നു
വന്‍മരങ്ങളാകുന്നു
ചെവിയില്‍ കടന്നലുകള്‍
ചെണ്ട കൊട്ടുന്നു.


രസനയില്‍ കാഞ്ഞിരം
വലകള്‍ നെയ്യുന്നു.
പരേത്മാക്കള്‍ നെഞ്ചില്‍
വെയിലു കായുന്നു

കിനാക്കളില്‍ തീച്ചാമുണ്ഡി
തിറ പടരുന്നു

Monday, May 9, 2011

നിന്നെ ഞാന്‍ സ്നേഹിക്കുന്നു

നിന്നെ ഞാന്‍ സ്നേഹിക്കുന്നു.
അക്ഷരങ്ങളില്‍ മാത്രം തൊട്ടു
നീയെന്നെ കാണും പോലെ
അത്ര അഗാധം, സുതാര്യവും.



വിലക്കപ്പെട്ട കനിയായ സ്നേഹം
വെളിപ്പെടുത്താനാവില്ലയെങ്കിലും
എന്‍റെ പതിഞ്ഞ വരികള്‍ക്കിടയിലെ
മൌനത്തിലൂടെ നീയതറിയുക.



ഒന്നും നേടാനാഗ്രഹിക്കാത്ത
സ്നേഹമാണിത്‌, സ്വപ്നങ്ങളും.
ജന്മാന്തരങ്ങള്‍ക്കിടയിലെവിടെയോ
നാം കണ്ടുമറന്ന വൈശാഖ സന്ധ്യകള്‍
നിന്‍റെ മയില്‍‌പ്പീലിക്കണ്ണുകള്‍
കണ്ണാന്തളിപ്പൂക്കളും.



തമ്മിലറിയുകയില്ല നാമെങ്കിലും
കാതങ്ങള്‍ അകലെയിരുന്നു മൂകം
മനസ്സില്‍ കരഞ്ഞും തിരുത്തിയും
പാതി നിര്‍ത്തി പറഞ്ഞതത്രയും
നിന്നോടായിരുന്നുവെന്നു തിരിച്ചറിഞ്ഞ
നിമിഷം തൊട്ടു പേനത്തുമ്പിലൂടെ
നിന്‍റെ മുഖവും മനസ്സും അഭയമായി
എന്നില്‍ പതിയുമ്പോള്‍ അറിയുക
നിന്നെ ഞാന്‍ സ്നേഹിക്കുന്നു