Friday, March 11, 2011

പുനര്‍ജ്ജനി

മഴ നനഞ്ഞ വാക്കുകളെ
കടവിലുപേക്ഷിച്ചു നാം
പുഴ മറികടക്കുമ്പോഴും
കളിവിളക്കുകള്‍
കളമൊഴിയുമ്പോഴും
അകപ്പൊരുളുകള്‍
പതിരാകുമ്പോഴും
പൊഴിയുകയില്ലിനി
നീലക്കടമ്പിന്‍റെ
പൂപോലെ അലിവാര്‍ന്ന
സ്വരം, ഇടറിവീഴില്ല
കിനാത്തുണ്ടിന്റെ
തേന്‍ചിന്തുകള്‍.


മറവി തടവിലാക്കിയ
ഒരു തുരുത്തില്‍ നമ്മള്‍
അകപ്പെട്ടു തീരാവ്യഥകള്‍
അതിരില്ലാതെ പാഞ്ഞോടു
ങ്ങുമ്പോഴും മൗനങ്ങളില്‍
ഒരു കിളി ചിറകടിച്ചുയരുമ്പോഴും
മുറുകിയ ഹൃദയതന്ത്രികളില്‍
വിരലറ്റ തേങ്ങലുകള്‍
പരലുകളാകുമ്പോഴും
തുളുമ്പില്ല മിഴിയിതള്‍
ത്തുമ്പില്‍ നിന്നിത്തിരിപ്പോലും
കണ്ണീര്‍പ്പൊടിപ്പുകള്‍

Thursday, December 2, 2010

ഡിസംബര്‍

ഡിസംബറിലെ
മഴ നനഞ്ഞു നീ
കുടയില്ലാതെ വരുംനേരം
ഒരു നിശ്ശബ്ദ നാടകം
തെരുവില്‍ ഒടുങ്ങുന്നു.



ഡിസംബറിലെ കുപ്പിച്ചില്ലുകള്‍
നെറുകയിലണിഞ്ഞു
നീയുണരുമ്പോള്‍
സ്വപ്നങ്ങളിലാണ്ടുപോയ
ഒരു പ്രേതമുഖം
നിലവിളിക്കുന്നു.



ഡിസംബറിലെ രാത്രി
ഉടയാടയുരിയുമ്പോള്‍
ക്ഷണികഭ്രമങ്ങളുടെ
കടലിടുക്കില്‍ മുങ്ങി-
ത്താഴുന്ന കപ്പലില്‍ നിന്നും
അലറിയൊടുങ്ങുന്ന
കൊടുങ്കാറ്റൊടുവില്‍
തണുപ്പിന്‍ ജരാനര ചൂടുന്നു.

Thursday, September 30, 2010

പ്രവാസിയുടെ പ്രണയം

നിന്‍റെ പ്രണയത്തിനു
മഞ്ഞിന്‍റെ തണുപ്പ്
പൂവിന്‍റെ സൗരഭ്യം
സൂര്യന്‍റെ നിറം
അടിവയറ്റിലെരിയുന്ന
അഗ്നിയുടെ ചൂട്.


കരളുകീറുന്ന മൂര്‍ച്ച
തൊലിയുരിക്കപ്പെടുന്ന
കിനാക്കളുടെ വേദന
ചേങ്ങില കൊട്ടുന്ന
മഴയുടെ ഇരമ്പല്‍.
കണ്ണീരഴിഞ്ഞ
കടലിന്‍റെ നെടുവീര്‍പ്പ്
നറുനിലാവൊഴിഞ്ഞ
കുടകപാലയുടെ ഭാരം.

എങ്കിലുമൊരിക്കല്‍
ചിറകുപൂട്ടി നീ
തളര്‍ന്നെത്തുമ്പോള്‍
നിന്‍റെ പ്രണയത്തിന്‍റെ
നിഴല്‍ മാത്രം ബാക്കിയാവും
ഒറ്റപ്പെടിന്‍റെ ഗര്‍ജ്ജനവും

Sunday, July 18, 2010

കുടജാദ്രി

കുടജാദ്രിയിലേക്കുള്ള
യാത്രയില്‍ നീയൊരു
മഞ്ഞിന്‍ മുഴുക്കാപ്പ്


ചിതല്‍ തിന്ന മരത്തണലില്‍
കിതപ്പാറ്റി കാറ്റു
മയങ്ങുമ്പോള്‍
അകം പൊട്ടിയ
ചിന്തകള്‍ ഉണരുന്നു
ചിത്രകൂടത്തില്‍ നിന്നും
സര്‍വജ്ഞ പീഠത്തിലേക്ക്
മിഴികള്‍ പായുമ്പോള്‍
ഉള്ളുവെന്ത കാഴ്ചകള്‍
അമര്‍ന്നൊടുങ്ങുന്നു.


ഞാനും നീയും തമ്മിലെന്ത്‌
എന്നൊരാന്തല്‍
ഉള്ളിലുയര്‍ന്നുവെങ്കിലും
നീട്ടിപ്പിടിച്ച നിന്‍
കൈകളില്‍ വിരല്‍
കോര്‍ത്തു ഞാനീ
കുടജാദ്രിയുടെ
നെറുകിലെത്തുന്നു
ഭൂമി മൂകം
മരിച്ച രണ്ടാത്മാക്കളെപ്പോലെ
പരസ്പരം തുറിച്ചു
നോക്കവേ
ഹൃദയം ശൂന്യം.


പൊടുന്നനെ നിന്‍റെ
ദംഷ്ട്രങ്ങളമര്‍ന്നു
ഞരമ്പുകളറ്റു
തീയില്‍ പൊരിഞ്ഞ
നിലവിളികള്‍ പിടയുന്നു
ഇഷ്ടമുള്ളതെന്തെങ്കിലും
ഗുഹാമുഖത്തു വെച്ചു
തനിച്ചു മടങ്ങിക്കൊള്‍ക
യെന്നു നീ ഉപാധി
തീര്‍ക്കുമ്പോള്‍
ക്ലാവ് പിടിച്ച തലച്ചോര്‍
ഞാനീ പടിവാതില്‍ക്കല്‍
ഉപേക്ഷിക്കുന്നു.

Saturday, April 24, 2010

നീ തന്ന മയില്‍പ്പീലി

ചിത്ര പുസ്തകത്തില്‍
വരച്ചു തീര്‍ത്തപ്പോഴേ
ഒരു മുയല്‍
അടുത്ത കുറ്റിക്കാട്ടിലേക്ക്
മുന്‍ കാലുകളുയര്‍ത്തി
ഓടി മറഞ്ഞു.


കൂട്ടുകാരാ,
യാത്ര പറഞ്ഞിറങ്ങുമ്പോള്‍
പഴനിയില്‍ കാവടിയാടി
നീ കൊണ്ടു വന്നു തന്ന
മയില്‍പ്പീലി മാത്രം
ഈ ഹോസ്റ്റല്‍ മുറിയില്‍
എനിക്ക് കൂട്ട്.


സായന്തനങ്ങളില്‍
കടല്‍ക്കരയില്‍ ഞാനും
സൂര്യനും അഭിമുഖമായി
നില്‍ക്കുമ്പോള്‍
സൂര്യന്‍ ചോദിക്കുന്നു:
എന്‍റെ മരണം കാണാനോ
നീയിങ്ങനെ തിരകളെ
തൊടാതെ അനക്കമറ്റ്‌
ഇരിക്കുന്നത്?


ചിത്ര പുസ്തകത്തില്‍ നിന്നും
ചെഞ്ചായം വാരി പൂശി
സൂര്യനും കടലിന്‍റെ
നെഞ്ചിലേക്ക് താഴുമ്പോള്‍
കൂട്ടുകാരാ,
നീ തന്ന മയില്‍പ്പീലിയല്ലാതെ
മറ്റെന്താണീ മുറിയില്‍
എനിക്കായ് ഉള്ളത്?

Sunday, March 28, 2010

ഒടുക്കത്തെ അത്താഴം

ഇന്നലത്തെ അത്താഴം
ഒടുക്കത്തെ അത്താഴമായിരുന്നു.
ഓര്‍മ്മകളുടെ പൊതിയഴിച്ചു
നാമോരോ പിടി
വിറങ്ങലിച്ച ചോറ്
വാരിയുണ്ടതും
ഭൂതകാലത്തിന്‍റെ
എരിവും പുളിയും
പാകത്തിലേറെ
ചാലിച്ച ചാറില്‍
നിന്നിത്തിരി നാവിന്‍
തുമ്പത്തു തൊട്ടുവെച്ചതും
കാഞ്ഞിര ചവര്‍പ്പാര്‍ന്ന
വര്‍ത്തമാനത്തിന്‍റെ
ദാഹജലം കുടിച്ചതും
വ്യഥകാലത്തിന്‍റെ
കരിമ്പടം പുതച്ചു
രാവുറങ്ങിയതും
ഇരുട്ടത്തു കണ്‍മിഴിക്കാതെ
വിരല്‍ത്തുമ്പാല്‍
പരതിയപ്പോള്‍
നീയുണ്ടായിരുന്നില്ല.

Friday, March 12, 2010

പ്രണയം

പനികൊണ്ട്‌ തിളങ്ങിയ
കണ്ണുകളുമായി
നീയെന്നെ നോക്കിയപ്പോള്‍
ഞാനതില്‍ നമ്മുടെ
പോയ്മറഞ്ഞ കാലങ്ങള്‍ കണ്ടു.


ഇതുപോലെ മഴ
തകര്‍ത്തു പെയ്ത
ഒരു സന്ധ്യയില്‍ നീയെന്നെ
നിശബ്ദമായി പ്രണയിച്ച
കഥ വിവരിക്കുകയും
അടയാളങ്ങള്‍ ആവശ്യമില്ലാത്ത
സ്നേഹതീരങ്ങളിലെക്കെന്നെ
ക്ഷണിച്ചതും
തിരിച്ചറിവായി ഒരു പൂവാക
പൂത്തുലഞ്ഞതും.



എന്നിട്ടും ഇന്നലെ
അപ്രതീക്ഷിതമായി
കണ്ടുമുട്ടിയപ്പോള്‍
ഒരു വാക്ക് പോലും അന്യോന്യം
മൊഴിയാന്‍ കഴിയാതെ
അന്യരായി പിരിഞ്ഞു
പോയതും മിഴികളില്‍
തെളിനീര്‍ പൊടിഞ്ഞതും
ഹൃത്തില്‍ കദനം ബാക്കി
നിന്നതും ഓരോ കിനാവായി
പൊഴിഞ്ഞു പോയെങ്കില്‍.