Wednesday, August 12, 2009

രമ്യഗീതം

ആദ്യമായി നിന്‍റെ സ്വരം
എന്‍റെ കാതുകളില്‍
പതിഞ്ഞപ്പോള്‍
മനസ്സില്‍ സ്നേഹത്തിന്‍റെ
കുളിരും സാന്ദ്രിമയും
കണ്ണുകളില്‍
അഗ്നിയും മഞ്ഞും
ഒരേ പോലെ
പൊഴിഞ്ഞു കൊണ്ടിരുന്നു.


പുതുമണ്ണില്‍ പുതുമഴ
നാമ്പ് വിരിയുമ്പോഴുള്ള
പ്രണയത്തിന്‍റെ ഗന്ധത്തിലും
കിനാവിന്‍റെ വിഹ്വലതകളിലും
അശാന്തിയുടെ തീരങ്ങളിലും
ഞാന്‍ ചെന്നു വീണു.


ഇനിയും എന്തെങ്കിലും പറയുക
ഇമ്പമാര്‍ന്ന നിന്‍റെ സ്വരം
എന്‍റെ തനുവില്‍ നിറയുമ്പോള്‍
ആകാശത്തിന്‍റെ ആര്‍ദ്രതയും
ഭൂമിയുടെ മായികതയും
ഞാനറിയും.
മയിലും മാരിവില്ലും
എന്‍റെ മിഴികളില്‍
നൃത്തമാടി തളര്‍ന്നുറങ്ങും.


ഗന്ധര്‍വ സ്വരഗീതകങ്ങള്‍
പൂക്കുമ്പോള്‍ നാം രണ്ടു
താരകങ്ങളായി നിര്‍ത്താതെ
പാടിക്കൊണ്ടേയിരിക്കും.

Saturday, August 8, 2009

ഇരുള്‍ക്കാഴ്ചകള്‍

ഞാനിപ്പോള്‍
അന്ധന്മാരുടെ ലോകത്താണ്.
കണ്ണാശുപത്രിയിലെ
സന്ദര്‍ശകമുറിയില്‍
കണ്ണുകളില്‍ തുള്ളിമരുന്നൊഴിച്ചു
അന്ധനായിരിക്കുന്ന
അവന്‍റെ അടുത്തിരുന്നു
വായിച്ചറിഞ്ഞക്ഷരങ്ങളിലൂടെ
ആഴ്ന്നിറങ്ങുമ്പോള്‍
അറിയാതെ അകപ്പെട്ടു പോയ
ഇരുട്ടിന്‍റെ ഇടനാഴിയില്‍
തപ്പിത്തടഞ്ഞവന്‍
പിറുപിറുക്കുന്നു:
കണ്ണുകള്‍ തുറക്കണമെനിക്ക്
എങ്കിലും കാഴ്ചകള്‍ അന്യമാവാം.


അന്ധരുടെ ലോകത്ത്‌
ഇരുള്‍ക്കാഴ്ചകള്‍ മാത്രമെന്ന
വേദാന്തമൊന്നും
പറയാതെ അവന്‍
കൈനീട്ടി തപ്പിതടയുന്നു
നീയെന്താണ്
നിശബ്ദയായിരിക്കുന്നത് ?
എന്നെ വിട്ടെങ്ങും പോകരുത്‌
എനിക്ക് വിശക്കുന്നു.

Sunday, August 2, 2009

വിരിയാത്ത വരികള്‍

എഴുതാതെ പോയ വരികളും
പറയാതെ കളഞ്ഞ അക്ഷരങ്ങളും
എല്ലാം നിനക്കുള്ളതായിരുന്നു.


നനഞ്ഞ മണ്ണില്‍ നിന്നും
മിഴിനീട്ടുന്ന പുല്‍ക്കൊടിയുടെ
വിഹ്വലതയും ഊഷരഭൂവില്‍
വീണ ആദ്യമഴത്തുള്ളിയുടെ
നിര്‍വൃതിയും അതിലടങ്ങിയിരിക്കുന്നു.


വയലേലകളുടെയോരത്ത്
ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന
കൊറ്റിയുടെ ഏകാഗ്രതയിലും
നീലപൊന്‍മാന്‍ ചിറകിന്‍റെ
വശ്യതയിലും മുക്കുറ്റിപ്പൂവിന്‍റെ
സ്വപ്നങ്ങളിലും നിറഞ്ഞൊഴുകി
ഒരു നദിപോലെ ധന്യയായി
ഞാന്‍ നിന്നിലേക്കെത്തുമ്പോള്‍
മഴവില്‍ പൂക്കളാല്‍ നിറമാല
ചാര്‍ത്തി സന്ധ്യ തൂവിയെറിഞ്ഞ
സിന്ദൂരം നെറുകയിലണിയിച്ചു
നീയെന്നെ സ്വീകരിക്കുക.


പ്രിയനേ, മഞ്ഞുപൊഴിയുന്ന
പ്രഭാതങ്ങളില്‍ നീയെന്‍റെ
ചിലമ്പിച്ച സ്വരം കേള്‍ക്കും.
അപ്പോള്‍ ചിതറി വീഴുന്ന
സ്പന്ദനങ്ങളില്‍ എന്‍റെ പ്രണയം
തുളുമ്പാതെ നിറഞ്ഞു നില്‍ക്കും.

Tuesday, July 28, 2009

ഭൂകമ്പരാത്രിയില്‍

ഭൂകമ്പത്തിന്‍റെയും
വിലാപങ്ങളുടെയും
ഈ രാത്രിയില്‍
നീ എന്നെ മാറോടണയ്ക്കുക

അയല്‍വീടുകളുടെ
വേരുകളിളകി
പ്രേതഭവനം പോലെ
നിശബ്ദവും ഭീതിദവുമായി
ധരണിയുടെ പ്രകമ്പിതഗാത്രം
നമ്മുടെ കൊച്ചുകൂടാരത്തെ
ഉലയ്ക്കുമ്പോള്‍
ദുര്‍ബലമാകുന്ന
ഈ നെഞ്ചിടിപ്പുമായി
ഏതാകാശത്തേക്കാണ്
നാമിനി ചേക്കേറുക?

മേദിനി ചണ്ഡാല
നൃത്തമാടുമ്പോള്‍
നീയും എന്നോടൊപ്പമുണ്ടാവണം
ഭ്രാന്തു പിടിച്ചലറുന്ന
കരിമ്പാറക്കെട്ടുകള്‍
ചവിട്ടിയരയ്ക്കുമ്പോള്‍
നീയെന്‍റെ വിരല്‍ത്തുമ്പുകള്‍
വേര്‍പെടുത്തരുത്

കുരുതി കഴിക്കപ്പെട്ട
നിലാവിന്‍റെ ചോരയില്‍
ഞാനെന്‍റെ പാപങ്ങള്‍
കഴുകി കളയുമ്പോള്‍
നീയെന്നെ ഉപേക്ഷിച്ചു
ആത്മഹത്യ ചെയ്ത മണ്ണിലേക്ക്
ഓടിയൊളിക്കരുത്.

Tuesday, July 21, 2009

വേടന്‍

നെഞ്ചില്‍ അമ്പേറ്റു പിടയുന്ന
ഒരു പക്ഷിയാണീ പ്രഭാതം.

ഇത് വേടന്‍റെ ഇടത്താവളമാണ്.
ഒരിക്കല്‍ അവനിവിടെയെത്തും.
പിന്നെയെന്‍റെ ഇളംതൂവലും
പിഴുതെറിഞ്ഞു എന്നോട്
പറന്നു പോകാന്‍ കല്പിക്കും.

തൂവലുകള്‍ കൊഴിയും മുമ്പ്‌
സ്നേഹം തണല്‍വിരിക്കുന്ന
നിന്‍റെ ചില്ലയില്‍ ഞാനെന്‍റെ
ഓമല്‍ കാഞ്ചനക്കൂട് പണിയും.

ആഴങ്ങളറിയാത്ത ആഴിയും
ദൂരങ്ങളറിയാത്ത ആകാശവും
അളക്കാന്‍ വേടന്‍ വരികിലും
പ്രണയം പൂത്ത പൂമരക്കൊമ്പില്‍
നാം കൊക്കില്‍ കൊക്കുരുമ്മി
സ്വപ്നങ്ങളൊക്കെയും പങ്കുവെക്കും.

മാനിഷാദ മൊഴികളുതിരും മുമ്പേ
അമ്പേറ്റു താഴെ പതിച്ചീടില്‍
കരയില്ല ഞാന്‍ പ്രാണന്‍ വെടിഞ്ഞാലും.

Sunday, July 5, 2009

സമാന്തരങ്ങള്‍

എന്‍റെ ഹൃദയത്തില്‍
സ്നേഹത്തിന്‍റെ
നക്ഷത്രത്തിരി കൊളുത്താനും
തണുപ്പിന്‍റെ സ്പര്‍ശങ്ങള്‍
മേയ്ക്കാനും നിനക്ക്
മാത്രമേ കഴിയുകയുള്ളൂ.

നിന്‍റെ മുഖം
കൃഷ്ണകാന്തമാകുമ്പോഴാണ്
എന്നില്‍ സ്വപ്‌നങ്ങള്‍
തളിര്‍ക്കുന്നത്
സ്മൃതികള്‍ പൂമൊട്ടാകുന്നത്.

നീയില്ലെങ്കില്‍ എന്‍റെ ലോകം
അമാവാസിയാകുമായിരുന്നു.
നിന്‍റെ ഇമ്പമാര്‍ന്ന
സ്വരമില്ലെങ്കില്‍
ഭൂമി മൂകമാകുമായിരുന്നു.

നിന്‍റെ മിഴികളാണ്
ലോകത്തിലേറ്റവും ഹൃദ്യം.
നിന്‍റെ സ്നേഹത്തിന്‍റെ
നിറവാണ് എന്‍റെ
ചുണ്ടില്‍ പുഞ്ചിരിയായി
തെളിഞ്ഞു കത്തുന്നത്.

ഈ പ്രണയമല്ലാതെ
മറ്റൊന്നും എനിക്ക് വേണ്ട
ഒരു നിശ്വാസം പോലും.

Wednesday, July 1, 2009

മറുപടി

സ്നേഹാര്‍ദ്രനായ്‌ നീ
കുത്തികുറിക്കുന്നു:
തുറന്നിട്ട ജാലകത്തിലൂടെ
പുറത്തേക്കു നോക്കുമ്പോള്‍
എങ്ങും കൂടുകൂട്ടാനാവാത്ത
ഒരു വരണ്ട കാറ്റ്‌
മരച്ചില്ലകളെ പുല്‍കി
കടന്നു പോകുന്നു.
എനിക്കിപ്പോള്‍
ഇരുണ്ട മഴക്കാല
സന്ധ്യകളെ പേടിയാണ്.
പുറത്ത്‌
ഇരുള്‍ പരക്കുമ്പോള്‍
മനസ്സിലൊരായിരം
ശവംതീനി പക്ഷികളുടെ
കലഹവും വിലാപവും
ഭീകരമായി തുടങ്ങുന്നു.
ആകാശത്തിന്‍റെ കനിവുമായി
ഇരമ്പിയെത്തുന്ന മഴയുള്ള
നീലിമയാര്‍ന്ന രജനികളില്‍
നിലത്തിഴയുന്ന
കറുത്ത വസ്ത്രങ്ങളണിഞ്ഞു
നൃത്തം ചെയ്യുന്ന
പ്രേതരൂപങ്ങളുള്ള
സ്വപ്നങ്ങളെക്കുറിച്ച്.

ഞാനെഴുതുന്നു വീണ്ടും
നിന്‍റെ കത്തുകള്‍ക്കിടയില്‍ നിന്നും
കടമെടുത്ത പദങ്ങള്‍.
ഇനിയുമെന്നെ അറിയുന്നില്ല നീ
എന്‍റെ മനം നിറയെ
വിലാപമാണ്‌.
അക്ഷരങ്ങളും
വാക്കുകളും പിണങ്ങിപോയ
ഹൃദയത്തില്‍ നിനക്കായി
ഒരു സാന്ത്വനം പോലും
ബാക്കിയില്ല.
മുഷിഞ്ഞ എന്‍റെ വസ്ത്രങ്ങള്‍
പോലെ ഞാനും.