Thursday, May 21, 2009

വൃത്തം

നീയെന്നെ
കണ്ണടക്കിടയിലൂടെ
ഇങ്ങനെ നോക്കരുത്‌.
അന്ധന്‍റെ കൈയിലെ
ഭിക്ഷാപാത്രമാണ് ഞാന്‍.
കൊടുംകാറ്റിന്റെ
നെഞ്ചില്‍
വിത്തെറിഞ്ഞവള്‍.
നരകാഗ്നിയില്‍
തലച്ചോറ് നട്ടവള്‍.
ഖനി ഗര്‍ത്തങ്ങളില്‍
പൈതൃകങ്ങള്‍
ഉപേക്ഷിച്ചവള്‍
ഇടിമുഴക്കങ്ങള്‍ക്കൊപ്പം
ആകാശഭിത്തികളെ
ചിന്തകളാല്‍
ഭേദിച്ച് നടന്നവള്‍.
അതിനാല്‍
വീണ്ടുമെന്നെ
നീയിങ്ങനെ നോക്കരുത്‌.
പൂവിതള്‍-
ത്തുമ്പില്‍ വിതുമ്പിനില്ക്കുന്ന
മഞ്ഞുതുള്ളിയാവാന്‍
എനിക്കിനി കഴിയില്ല.

Friday, May 15, 2009

ഇന്നലെ പെയ്ത മഴ

ഇന്നലെ മഴയിലൂടെയാണ്
ഞാന്‍ നടന്നു പോയത്.
കലങ്ങിമറിയുന്ന വെള്ളത്തില്‍
എന്റെ പാദസരങ്ങള്‍
ഒലിച്ചുപോയത്
ഞാന്‍ അറിഞ്ഞതേയില്ല.

മുറ്റത്തെ പുതുനദിയില്‍ നിന്നും
ഒഴുകി വരുന്ന
കടലാസ് വഞ്ചികളില്‍
ബാല്യത്തിന്‍റെ സ്വപ്നങ്ങളും
മയില്‍പീലിയും
ആലിപ്പഴവുമുണ്ടായിരുന്നു.

സ്ഫടികമണി തുള്ളികള്‍
ചാഞ്ചാടിക്കളിക്കുന്ന
ചേമ്പിന്‍പാടത്തിനു അക്കരെനിന്നും
പാറിവന്ന ഈറന്‍ കാറ്റും
പുല്‍ക്കൊടികളും പറഞ്ഞിരുന്നു:
പ്രണയിക്കരുത്‌ നീ ഇനിയും
ഗതിമാറ്റി മറയ്ക്കുന്ന മഴയെയും
നിറങ്ങള്‍ മാറ്റുന്ന മാനത്തെയും.

മാനം നിന്റെ സ്വപ്നങ്ങളും
മഴ പാദസരങ്ങളും അപഹരിച്ചു
ചിരിച്ചു മറയുകയാണ്.
നിന്റെ കാലുകളുടെ കീഴിലൂടെ
ആണിന്നു മഴ പാഞ്ഞു പോയത്‌.
ആകാശമാവട്ടെ മിഴികളിലൂടെയും.

Sunday, May 10, 2009

കണ്ടകശനി

വീണ്ടും എന്നെ നീ
തിരികെ വിളിക്കരുത്‌.
എന്റെ പേനയിലെ മഷി
മുഴുവന്‍ വറ്റിപ്പോയിരിക്കുന്നു.
മനസ്സില്‍ നിന്നും സ്വപ്നങ്ങളും.
രാത്രികള്‍ നിദ്രയും കൊണ്ടു
കാടുകളിലെവിടെയോ മറഞ്ഞു.

പ്രണയ താളുകള്‍ക്കിടയില്‍
കാത്തുവെച്ച മയില്‍പ്പീലി-
യിതളുകളെ മിഴിതുറന്ന
മാനം വന്ധ്യയാക്കി-
മാറ്റിയത് അറിഞ്ഞു സ്നേഹത്തിന്‍റെ
ഈ തീരം വിട്ടു ഞാന്‍ പോവുകയാണ്.

പുണരുന്ന കൈകളില്‍
നിന്നെന്നെ മോചിപ്പിക്കുക.
യാത്ര പറയാനാണ് ഞാന്‍ വന്നത്.
ശിശിരത്തില്‍ ഉണര്‍ന്നിരുന്നു നീ
പറഞ്ഞ ആയിരത്തൊന്നു രാവുകളുടെ
കഥ ഞാന്‍ കരുതിവെച്ചിട്ടുണ്ട്.

നിന്റെ ചുംബനത്തിന്റെ നനവ്
എന്റെ മിഴികളില്‍ സാന്ത്വനമായും
ആലിംഗനത്തിന്റെ ചൂട്
എന്നിലൊരു കടമായും ബാക്കിയാവുന്നു.
നിന്റെ കൈത്തണ്ടയില്‍ കിടത്തി
എന്നെ ഉറക്കിയിരുന്ന രാത്രികളോട്
യാത്ര പറയാന്‍ കൂടിയാണ് ഞാന്‍ വന്നത്.
സ്വസ്ഥയായി ഞാനിനി ഉറങ്ങുകയില്ല.

നീല കടമ്പിന്റെ തണലിലിരുന്നു
നാം നെയ്തുകൂട്ടിയ കിനാക്ക-
ളൊക്കെ ഞാനീ പടിവാതിലില്‍
ഉപേക്ഷിക്കുകയാണ്.
വീണ്ടും ഒരു ജന്മം ബാക്കി
നിന്നാല്‍ ജനിമൃതികളുടെ
നൂല്പാലവും കൈവഴികളും
നമുക്ക്‌ വേണ്ടെന്ന മോഹം
ഞാന്‍ കൊണ്ടുപോകുന്നു.

Saturday, May 2, 2009

ഗസലുകളുടെ രാവ്‌

ഗസലുകളുടെ താളങ്ങളിഴയുന്ന
രാത്രികളില്‍ നിശ്ശബ്ദരായി
ഇരിക്കാം നമുക്ക്‌.

നിലാവിന്‍റെ തണുപ്പ്‌
ഉടലാകെ പുണരുമ്പോള്‍
കണ്ണുകളില്‍ ആകാശത്തെ
ഒളിപ്പിച്ച്
സ്നേഹത്തിന്‍റെ മൂകഭാഷയില്‍
സംവാദങ്ങള്‍ നടത്താം.

മേഘജാലങ്ങളെ തോളിലേറ്റി
ഒരു കാറ്റു പാഞ്ഞുപോകുമ്പോള്‍
ഞാനൊരു താരാട്ട് പാടാം.

വേനല്‍മഴ സ്വപ്നങ്ങളെ
നനയ്ക്കുമ്പോള്‍ നിന്റെ
പ്രണയാര്‍ദ്ര മുഖം
എന്റെ മനസ്സില്‍ പടരുന്നു.

ഇനി നമുക്ക്‌ ശാന്തരായി
രാവിന്റെ കൈകളില്‍ വീഴാം
ഗസല്‍ പാടിക്കഴിഞ്ഞിരിക്കുന്നു.

Monday, April 27, 2009

പ്രണയം

പനികൊണ്ട്‌ തിളങ്ങിയ
കണ്ണുകളുമായി
നീയെന്നെ നോക്കിയപ്പോള്‍
ഞാനതില്‍ നമ്മുടെ
പോയ്മറഞ്ഞ കാലങ്ങള്‍ കണ്ടു.

ഇതുപോലെ മഴ
തകര്ത്തു പെയ്ത
ഒരു സന്ധ്യയില്‍ നീയെന്നെ
നിശബ്ദമായി പ്രണയിച്ച
കഥ വിവരിക്കുകയും
അടയാളങ്ങള്‍ ആവശ്യമില്ലാത്ത
സ്നേഹതീരങ്ങളിലെക്കെന്നെ
ക്ഷണിച്ചതും
തിരിച്ചറിവായി ഒരു പൂവാക
പൂത്തുലഞ്ഞതും.

എന്നിട്ടും ഇന്നലെ
അപ്രതീക്ഷിതമായി
കണ്ടുമുട്ടിയപ്പോള്‍
ഒരു വാക്ക് പോലും അന്യോന്യം
മൊഴിയാന്‍ കഴിയാതെ
അന്യരായി പിരിഞ്ഞു
പോയതും മിഴികളില്‍
തെളിനീര്‍ പൊടിഞ്ഞതും
ഹൃത്തില്‍ കദനം ബാക്കി
നിന്നതും ഓരോ കിനാവായി
പൊഴിഞ്ഞു പോയെന്കില്‍.

Saturday, April 18, 2009

നിശ്ചല ദൃശ്യങ്ങള്‍

എന്നെ നീ ഇനിയും
അറിയുന്നില്ല.
ഹൃദയ ജാലകം തുറന്നു
നിന്റെ രൂപം കാണിച്ചു തരാന്‍
എനിക്കാവില്ല.

എന്റെ മൌനത്തിനിടയിലെ
വരികള്‍ നീ എന്നാണു
വായിച്ചെടുക്കുക എന്നോര്‍ത്ത്
ഞാന്‍ ഉറങ്ങാറില്ല.

ഒരു കാറ്റായി ഞാന്‍
നിന്റെ മുറ്റത്തെ പൂമര-
ച്ചില്ലയില്‍ മറഞ്ഞിരിപ്പുണ്ട്‌.
നിഴലായി നിന്നെ പുണരുന്നതും
ഞാന്‍ തന്നെയാണ്.

നഗ്ന നേത്രങ്ങള്‍ കൊണ്ടു
നിനക്ക് കാണാനാവില്ലെന്ന്
മുമ്പൊരിക്കല്‍ പറഞ്ഞത്
ഇപ്പോഴെനിക്ക്‌ ഓര്‍മയുണ്ട്.

ഇനി നിന്റെ മിഴികള്‍ക്ക്
ഞാന്‍ ദൂരക്കാഴ്ച ആയിരിക്കാം.
പക്ഷെ, ഹൃദയത്തില്‍ ചെവി
ചേര്‍ത്താല്‍ എന്റെ സ്പന്ദനങ്ങള്‍
നിനക്ക് വ്യക്തമായി കേള്ക്കാം.

ഗ്രീഷ്മകാലങ്ങള്‍ക്ക് ഒടുവില്‍
നിന്റെ സ്നേഹം
മഴയായി പെയ്യുമ്പോള്‍
ഞാന്‍ ഈറന്‍ നിലാവ്
അണിഞ്ഞ ഭൂമിയാകും.



Friday, April 17, 2009

നീ തന്ന മയില്‍പ്പീലി

ചിത്ര പുസ്തകത്തില്‍
വരച്ചു തീര്‍ത്തപ്പോഴേ
ഒരു മുയല്‍
അടുത്ത കുറ്റിക്കാട്ടിലേക്ക്
മുന്കാലുകളുയര്‍ത്തി
ഓടി മറഞ്ഞു.

കൂട്ടുകാരാ,
യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍
പഴനിയില്‍ കാവടിയാടി
നീ കൊണ്ടു വന്നു തന്ന
മയില്‍പ്പീലി മാത്രം
ഈ ഹോസ്റ്റല്‍ മുറിയില്‍
എനിക്ക് കൂട്ട്.


സായന്തനങ്ങളില്‍
കടല്‍ക്കരയില്‍ ഞാനും
സൂര്യനും അഭിമുഖമായി
നില്‍ക്കുമ്പോള്‍
സൂര്യന്‍ ചോദിക്കുന്നു:
എന്റെ മരണം കാണാനോ
നീയിങ്ങനെ തിരകളെ
തൊടാതെ അനക്കമറ്റ്‌
ഇരിക്കുന്നത്?

ചിത്ര പുസ്തകത്തില്‍ നിന്നും
ചെഞ്ചായം വാരി പൂശി
സൂര്യനും കടലിന്റെ
നെഞ്ചിലേക്ക് താഴുമ്പോള്‍
കൂട്ടുകാരാ,
നീ തന്ന മയില്‍പ്പീലിയല്ലാതെ
മറ്റെന്താണീ മുറിയില്‍
എനിക്കായ് ഉള്ളത്?